വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഫൈനല്‍ ക്ലിയറന്‍സ്


കോഴിക്കോട്: വയനാട്ടുകാരുടെയും സഞ്ചാരികളുടെയും സ്വപ്‌നമായിരുന്ന വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ്. തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റേജ് 2 ഫൈനല്‍ ക്ലിയറന്‍സ് ലഭ്യമായ വിവരം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ തിരുവനമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴയിലേക്കും അവിടെ നിന്ന് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിലൂടെ സ്വര്‍ഗംകുന്നിലേക്കും എത്തിയ ശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴ് കിലോമീറ്ററോളം വരുന്ന തുരങ്കത്തിന്റെ നിര്‍മാണം. തുരങ്കപാതയിലെത്താനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്ത് ദേശീയപാത 766ല്‍ നിന്ന് നിലവിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍