12-ാം ശമ്പളക്കമ്മിഷൻ; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നതിനുള്ള 12-ാം ശമ്പളക്കമ്മിഷന്റെ പരിഗണനാവിഷയങ്ങളെസംബന്ധിച്ച് ഉത്തരവായി. അഞ്ചുവർഷത്തിലൊരിക്കൽ വർധന എന്ന തത്ത്വം പാലിച്ച് 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിന് അഞ്ചുവർഷം തികഞ്ഞത് അന്നാണ്.
ശമ്പളവും പെൻഷനും കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുനഃപരിശോധിച്ച് ലഘൂകരിക്കുന്നതും പരിഗണനയിൽവരും. ശമ്പളം കണക്കാക്കുന്നതിനുള്ള സമയവും അതുവഴി ചെലവും കുറയ്ക്കുകയാണ് ലക്ഷ്യം.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നതും സംസ്ഥാനജീവനക്കാർക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങളെപ്പറ്റിയും പഠിക്കണം. ഇവ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. മൂന്നുമാസമാണ് കമ്മിഷന്റെ കാലാവധി. ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ മൂന്നുമാസം അപര്യാപ്തമാകും. ഇതുവരെ ഒരു കമ്മിഷനും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകിയിട്ടില്ല.
മൂന്നുമാസത്തിനുള്ളിൽ നൽകിയാൽത്തന്നെ ജൂണിലായിരിക്കും. അപ്പോഴേക്കും സർക്കാർ മാറും. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയാണ് കമ്മിഷൻ അധ്യക്ഷൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍