ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷൻ, അഡ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് പുതിയ 'അഡ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഡ്വേർഡ് പെൻഷൻ സ്‌കീം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമായിരിക്കും അഡ്വേർഡ് പെൻഷൻ സ്‌കീമിലെ പരമാവധി പെൻഷൻ തുക. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായവർക്ക് പുതിയ അഡ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു

.ധനമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരമായി അഡ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിച്ചിരിക്കുന്നു. അതുമായി ബന്ധപ്പെട്ട വിശദമായ സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഡ്വേർഡ് പെൻഷൻ സ്ക‌ീം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഡ്വേർഡ് പെൻഷൻ സ്‌കീമോ നാഷണൽ പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഡ്വേർഡ് പെൻഷൻ സ്കീമിലേക്ക് മാറാനും കഴിയും. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഡ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക. സർവീസ് കാലയളവിനനുസൃതമായി പെൻഷൻ തുകയിൽ മാറ്റമുണ്ടാകും. ക്ഷാമാശ്വാസവും (ഡി ആർ) ഇതിനോടൊപ്പം ഉണ്ടാകും. എൽ ഡി എഫ് സർക്കാർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയൂ, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍