പ്രഭാത വാർത്തകൾ
🟨എസ്ഐആർ: ബംഗാളിൽ
64 ലക്ഷംപേർ പുറത്ത്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയ്ക്ക് ശേഷമുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 63.66 ലക്ഷത്തോളം പേർ പുറത്തായി. ആകെ വോട്ടർമാരുടെ എണ്ണം 7.66കോടി ഉണ്ടായിരുന്നത് പുതിയ പട്ടിക പ്രകാരം 7.04കോടിയായി ചുരുങ്ങി. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ആറു ലക്ഷത്തോളം പരാതികൾ പരിശോധനയിലാണെന്നും അത് പൂർത്തിയാക്കിയ ശേഷം അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ആഫീസർ അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ഇപ്പോൾ സംസ്ഥാനത്ത് ആകെ 7,04,59,284 വോട്ടർമാരുണ്ട്.
നാദിയ, ഉത്തര കൊൽക്കത്ത, ദക്ഷിണ കൊൽക്കത്ത, ഉത്തര 24 പർഗാനാസ്, മാൾദ ജില്ലകളിലാണ് ഏറ്റവും കുടുതൽപേർ പുറത്തായത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപുരിൽ 46 ആയിരത്തിലധികം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവായി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ നന്ദിഗ്രാമിൽനിന്ന് ഏകദേശം 10,500 വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. നാദിയ ജില്ലയിൽ മാത്രം 2.71 ലക്ഷം ആളുകളെ പട്ടികയിൽ നിന്നൊഴിവാക്കി. ബൻകുരയിൽ 1.18 ലക്ഷം പേരും പുറത്തായി. വടക്കൻ കൊൽക്കത്ത മേഖലയിൽ 4.07 ലക്ഷം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്രയും പേരെ ഒഴിവാക്കിയത് വൻ ജനകീയ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ ചലനങ്ങൾക്കും വഴിവയ്ക്കും."
*🟨പടക്കനിർമാണശാലയിൽ സ്ഫോടനം; 18പേർ കൊല്ലപ്പെട്ടു*
അമരാവതി: ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 18പേർ മരിച്ചു. കാക്കിനട ജില്ലയിലെ വെറ്റ്ലപാലം ഗ്രാമത്തിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യ ശ്രീ ഫയർവർക്ക്സിൽ ഉച്ചയോടെയാണ് സംഭവം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരിൽ 11 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പുകപടലങ്ങൾ നിറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ ഗ്രാമത്തിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ സ്ലാബിന് വിള്ളലുണ്ടായി.
അഡപ നാനി കുടുംബത്തിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിർമാണശാല. അനുവദനീയമായതിലും കൂടുതൽ പടക്കങ്ങൾ നിർമിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, വിജയനഗരം ജില്ലയിൽ സന്ദർശനം നടത്തിയിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി. അപകടസ്ഥലം സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി അനിതയോട് അദേഹം നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
*🟨ആംബുലൻസ് എത്തിയില്ല; ചരക്ക് വാഹനത്തിൽ പിതാവിന് സിപിആർ നൽകി, ഒടുവിൽ ദാരുണാന്ത്യം*
ഭോപ്പാൽ: കൃത്യസമയത്ത് ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു. മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശി ജഗദീഷ് വിശ്വകർമ (65) ആണ് മരിച്ചത്. മകൻ സന്തോഷിനോപ്പം ഛത്തർപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജഗദീഷിന് കഠിനമായ നെഞ്ചു വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടു. സന്തോഷ് ഉടൻ തന്നെ ആംബുലൻസിനായി വിളിച്ചിരുന്നുവെങ്കിലും എത്താത്തതിനെ തുടർന്ന് ചരക്ക് വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും സന്തോഷ് ജഗദീഷിന് സിപിആർ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജഗദീഷ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. ഹൃദായാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമനം. അഞ്ച് മക്കളുള്ള ജഗദീഷിന്റെ ഏക മകനാണ് സന്തോഷ്.
*🟨ഖമേനി കൊല്ലപ്പെട്ടോ?, ജീവനോടെയുണ്ടെന്ന് അബ്ബാസ് അരഗ്ചി, ഇറാനിൽ മരണം 201*
ടെഹ്റൻ: ഇറാനിൽ ഇസ്രയേൽ-അമേരിക്ക സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചില ഇസ്രേലി മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്.
എന്നാൽ, അയത്തൊള്ള ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു അരഗ്ചിയുടെ മറുപടി.
എന്നാൽ ആക്രമണത്തിൽ ഖമേനിയുടെ വസതി തകർന്നുവെന്ന് വ്യക്തമായി. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഒരു ഉപഗ്രഹ ചിത്രത്തിൽ, ഖമേനിയുടെ ടെഹ്റനിലെ വസതിക്ക് കേടുപാടുകൾ സംഭവിച്ചതായി കാണാം. അദ്ദേഹം സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്നാണ് സൂചന.
ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദേയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പുരും കൊല്ലപ്പെട്ടു.
അതേസമയം, ആക്രമണത്തിൽ ഇറാനിൽ 201പേർ കൊല്ലപ്പെട്ടുവെന്നും 747പേർക്ക് പരിക്കേറ്റുവെന്നും ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു.
*🟨പീഡനാരോപണം മറയാക്കി കവർച്ച; ജമ്മു സ്വദേശികളായ അഞ്ചംഗ സംഘം ഡൽഹിയിൽ പിടിയിൽ*
ന്യൂഡൽഹി: മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർ ചേർന്ന് മൊബൈൽ സ്റ്റോർ ജീവനക്കാരന്റെ 15 ലക്ഷം രൂപയും 22 മൊബൈൽ ഫോണുകളും കവർന്നു. ജമ്മു സ്വദേശികളായ മുഹമ്മദ് ഫറോൽ (28), ഹാഷു ബീബി (23), ജൂന ബീഗം (31), താരിഗ് ഹുസൈൻ (33), മനീവ അക്തർ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ മൊബൈൽ സ്റ്റോറ് ജീവനക്കാരനായ രമേശ് ചാന്ത് എന്ന യുവാവിന്റെ പക്കൽ നിന്നാണ് 15 ലക്ഷം രൂപയും 30 ലക്ഷം രൂപ വില വിരുന്ന 22 മൊബൈൽ ഫോണുകളും കവർന്നത്.
ഡൽഹിയിൽ ബസിറങ്ങിയ രമേശിനെ കവർച്ച സംഘം ഓട്ടോയിൽ പിന്തുടരുകയും തടഞ്ഞു നിർത്തുകയും ചെയ്തു. തുടർന്ന് സംഘത്തിലെ സ്ത്രീകളെ രമേശ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്തു. ഈ സമയത്താണ് മറ്റ് രണ്ട് പ്രതികൾ രമേശിന്റെ പണവും ഫോണുകളുമായി ഓടി രക്ഷപ്പെടുന്നത്. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ സ്ത്രീകളെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടി. സ്ത്രീകളെ ചോദ്യം ചെയ്തതിലൂടെ പർവേസ് എന്നയാളാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് പോലീസ് കണ്ടെത്തി.
അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം മുഹമ്മദിനെ ചണ്ഡീഗഡിൽ നിന്നും താരിഗിനെ ഉദയംപൂരിൽ നിന്നും പോലീസ് പിടികൂടുകയും മുഴുവൻ പണവും ഫോണുകളും രമേശിന് തിരികെ ഏൽപ്പിക്കുകയും ചെയ്തു. പർവേസിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*🟨ലങ്കയെ തകർത്തു, പക്ഷേ 'റൺറേറ്റ്' ചതിച്ചു; പാകിസ്ഥാൻ പുറത്ത്, ന്യൂസിലൻഡ് സെമിയിൽ*
പല്ലെക്കലെ: ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചിട്ടും സെമി ഫൈനൽ കാണാതെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. പല്ലെക്കലെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു പാകിസ്ഥാന്റെ ജയം.
എന്നാൽ സെമി പ്രവേശനത്തിന് ലങ്കയെ 147 റൺസിനുള്ളിൽ ഒതുക്കണമെന്ന വെല്ലുവിളി മറികടക്കാൻ കഴിയാഞ്ഞത് പാകിസ്ഥാന് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടും ന്യൂസിലൻഡും സെമി ബെർത്ത് ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 212 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സാഹിബ്സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് ലങ്കൻ ബൗളർമാരെ നിലംപരിശാക്കി.
വെറും 60 പന്തിൽ നിന്ന് സെഞ്ച്വറി കുറിച്ച ഫർഹാൻ, ഒരു ലോകകപ്പ് പതിപ്പിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തം പേരിലാക്കി. ഇതിനുപുറമെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന വിരാട് കോഹ്ലിയുടെ റിക്കാർഡും ഫർഹാൻ മറികടന്നു.
42 പന്തിൽ 84 റൺസെടുത്ത ഫഖർ സമാൻ മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർത്ത 176 റൺസ് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്.
മറുപടി ബാറ്റിംഗിൽ ശ്രീലങ്ക പൊരുതിത്തോൽക്കുകയായിരുന്നു. പാകിസ്ഥാന്റെ സെമി മോഹങ്ങൾ തകർക്കാൻ ലങ്കയ്ക്ക് 147 റൺസ് വേണമായിരുന്നു. പവൻ രത്നായകെയും ക്യാപ്റ്റൻ ദാസുൻ ഷനകയും ചേർന്ന് ലങ്കയ്ക്കായി പൊരുതി.
പാകിസ്ഥാൻ ഉയർത്തിയ റൺറേറ്റ് കടമ്പ കടക്കാനാവില്ലെന്ന് ഉറപ്പായതോടെ ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ലങ്കയുടെ പിന്നീട് ഉള്ള പോരാട്ടം.
അവസാന ഓവറിൽ ഷഹീൻ അഫ്രീദിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി ഷനക ആവേശം വിതച്ചെങ്കിലും അഞ്ച് റൺസകലെ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു.
പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ മടങ്ങാനായെങ്കിലും നിർണായക ഘട്ടത്തിൽ ലക്ഷ്യം കൈവിട്ടത് പാകിസ്ഥാൻ നിരയെ കണ്ണീരിലാഴ്ത്തി.
*🟨പിതാവിന്റെ ചിതയൊടുങ്ങും മുന്‍പ് രാജ്യത്തിനായി കളിക്കാൻ റിങ്കു സിംഗ്*
കോൽക്കത്ത: പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ താരം റിങ്കു സിംഗ് കൊൽക്കത്തയിൽ ടീമിനൊപ്പം ചേർന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായാണ് താരം കോൽക്കത്തയിൽ എത്തിയത്.
കരളിലെ ക്യാൻസറിനോട് പോരാടിയ റിങ്കുവിന്റെ പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ യഥാർഥ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽനിന്നും ജന്മനാടായ അലിഗഡിലേക്ക് തിരിച്ച റിങ്കു സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരുന്നത്.
പിതാവിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ വിങ്ങിപ്പൊട്ടുന്ന റിങ്കുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.
ഇതിന് മുന്‍പ് പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് താരം ടീമിൽനിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരുന്നു.
നില മെച്ചപ്പെട്ടതിനെ തുടർന്ന് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ ആദ്ദേഹം മരണത്തിന് കീഴടങ്ങി.
റിങ്കു ടീമിനൊപ്പം ചേർന്നെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
*🟨ബ്ലാസ്റ്റേഴ്സിന് മൂന്നാം തോല്‍വി*
കൊച്ചി: തുടർ തോല്‍വിയില്‍നിന്നും കരകയറാതെ കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജെഎന്‍എല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്റര്‍ കാശിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയും സീസണിലെ മൂന്നാം തോല്‍വിയുമാണിത്. രണ്ടാം പകുതിയില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിന് സമനില കണ്ടെത്താനായില്ല.
ആവേശം നിറഞ്ഞ ആദ്യപകുതിയുടെ 34ാം മിനിട്ടില്‍ നൗറിസ് പെട്കെവിഷ്യസിലൂടെ ഇന്റര്‍ കാശി മുന്നിലെത്തി. ആല്‍ഫ്രഡ് നല്കിയ പാസ് സ്വീകരിച്ച പെട്കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി വലയില്‍ പതിച്ചതോടെ തിരിച്ചടിക്ക് ബ്ലാസ്റ്റേഴ്സും ശ്രമിച്ചു.
എന്നാല്‍ ഇന്റര്‍ കാശിയുടെ പ്രതിരോധത്തെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.
രണ്ടാം പകുതിയില്‍ എബിന്‍ദാസ്, മര്‍ലോണ്‍ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലിന്റെ ഹെഡര്‍ ഇന്റര്‍ കാശി ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു.
78ാം മിനിട്ടില്‍ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവില്‍ ആല്‍ഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റര്‍ കാശി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 84ാം മിനിട്ടില്‍ വിക്ടര്‍ ബെര്‍ട്ടോമിയു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ നേടി. അവസാന മിനിട്ടുകളില്‍ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇഞ്ച്വറി ടൈമില്‍ ബെര്ട്ടോമിയുവിന് ലഭിച്ച ഹെഡര്‍ അവസരം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഏഴിന് ചെന്നൈയിന് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
*മോഹന്‍ ബഗാന് ജയം*
എസ്എൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാന് തകർപ്പൻ ജയം. മുഹമ്മദൻ എസ് സിയെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. റോബിൻഹോ 22, 27 മിനിറ്റിൽ ഇരട്ട ഗോൾ നേടിയപ്പാൾ ജാമീ മക്ലാരൻ, മൻവീർ സിംഗ്, ദിമിത്രി പെട്രോട്ടോസ് എന്നിവർ ഓരോ ഗോൾ നേടി ബഗാന് തകർപ്പൻ വിജയമൊരുക്കി. ലാൽതൻകിമ 12-ാം മിനിറ്റിൽ മുഹമ്മദന്റ് എസ് സിയ്ക്കായി ആശ്വാസ ഗോൾ നേടി. തുടർച്ചയായ മൂന്നാം ജയത്തോടെ ഒന്‍പത് പോയിന്റുമായി മോഹൻ ബഹാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
*🟨തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ വേതനത്തിൽ വർധന*
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വിവിധ തസ്തികയിലെ കരാർ ജീവനക്കാരുടെ വേതനം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ 10 ശതമാനം വർധനവ് വരുത്താനാണ് തീരുമാനം.
*🟨ഐ & പി.ആര്.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*28. 02. 2026*
*..........................*
*മാതൃക ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്: മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും*
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയങ്ങള്‍ കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയില്‍ നിര്‍വഹിക്കും. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് അധ്യക്ഷനാവുന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര് കേളു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്, രജിസ്ട്രേഷന്-പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാര്, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ-വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എം.പി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പ്രതിപക്ഷ ഉപ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ചീഫ് സെക്രട്ടറി എ. ജയതിലക്, റവന്യൂ - ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ. ഒ അരുണ്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി. വിശ്വനാഥന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, കിഫ്കോണ്‍ സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍ എസ്.രാധാകൃഷ്ണന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ഷിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ഷെമീര്‍ ഒടുവില്‍, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
*ടൗണ്‍ഷിപ്പ് ഉദ്ഘാടനം:*
*ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം*
ഒരു നാടിന്റെ ഉത്സവാഘോഷത്തിന് ജില്ല ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിജീവന വീടുകളുടെ ഉദ്ഘാടനത്തിൻ്റെ ഒരുക്കങ്ങൾ
ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലേക്ക് എത്തുമെന്നതിനാല്‍ കോഴിക്കോട് - കണ്ണൂര്‍ ജില്ലകളില്‍ നിന്നും ചുരത്തിലൂടെ (ഇന്ന് മാര്‍ച്ച് 1) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹങ്ങള്‍ നിയന്ത്രിക്കും. ചുരം സംരക്ഷണ സമിതി, സിവില്‍ ഡിഫന്‍സ്, വളണ്ടിയേഴ്സ് എന്നിവര്‍ ഗതാഗത നിയന്ത്രണങ്ങള്‍ ക്രമീകരിക്കും. രാവിലെ 8 മുതല്‍ കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കല്‍പ്പറ്റ എസ്.കെഎം.ജെ സ്കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് എം.സി.എഫ് സ്കൂള്‍, കല്‍പ്പറ്റ ഫ്ളവര്‍ ഷോ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. പൊതുജനങ്ങള്‍ പാര്‍ക്കിങ് പോയിന്റില്‍ വാഹനം നിര്‍ത്തി ടൗണ്‍ഷിപ്പിലേക്ക് എത്തണം. 17,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച പന്തലില്‍ 1200 ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരമങ്ങളാണ് ഒരുക്കിയത്. ഉദ്ഘാടനം വീക്ഷിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിയ്ക്ക് അടുത്തായി എല്‍.ഇ.ഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*പട്ടയവും ഉടമസ്ഥാവകാശവും കൈമാറും*
ടൗണ്‍ഷിപ്പില്‍ വീടെന്ന സ്വപന സാക്ഷത്ക്കാരത്തിലേക്ക് സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തുമ്പോള്‍ 178 കുടുംബങ്ങള്‍ക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറും. ടൗണ്‍ഷിപ്പില്‍ വീട് സ്വന്തമാക്കുന്നതിന് നറുക്കെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു. നറുക്കെടുപ്പില്‍ ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം അനുവദിച്ച ഉത്തരവ്, വൈദ്യുതി-കുടിവെള്ളം-റേഷന്‍ കാര്‍ഡ് കണക്ഷനുകള്‍, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ എന്നിവയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കി. വൈദ്യുതി-കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ മാസം വരെയുള്ള തുക സര്‍ക്കാര്‍ അടയ്ക്കും. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റും.
*പട്ടയം കൈമാറാന്‍ 20 കൗണ്ടറുകള്‍*
ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ഉടമസ്ഥാവകാശവും കൈമാറാന്‍ 20 കൗണ്ടറുകള്‍ റവന്യൂ വകുപ്പ് സജ്ജീകരിക്കും. ഗുണഭോക്താക്കള്‍ അന്നേദിവസം അസല്‍ ആധാര്‍ കാര്‍ഡും കളക്ടറേറ്റില്‍ നിന്നും നല്കിയ ടോക്കണ്‍ നമ്പറും കൈയില്‍ കരുതണം. വീടിന്റെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന് എന്നിവ അടങ്ങിയ രേഖ കൈമാറും. വീടിന്റെ ഉടമസ്ഥാവകാശം കല്‍പ്പറ്റ നഗരസഭയാണ് നല്‍കുക. ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി- കുടിവെള്ള കണക്ഷന് ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷന് മാറ്റുന്നതിനുള്ള സാക്ഷ്യപത്രം കൈമാറും.
*ദുരന്ത ബാധിതര്‍ക്ക് വാഹന സൗകര്യം*
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതര്‍ക്ക് ഏല്‍സ്റ്റണിലേക്ക് എത്താന്‍ വാഹന സൗകര്യം. വൈത്തിരി, മേപ്പാടി, മുള്ളന്‍ക്കൊല്ലി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ നിന്നും ഓരോ ബസ് വീതം രാവിലെ എട്ടിന് ടൗണ്‍ഷിപ്പിലേക്ക് സര്‍വ്വീസ് ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം ഇതേ റൂട്ടിലേക്ക് ബസ് തിരിച്ച് സര്‍വ്വീസ് ഉണ്ടായിരിക്കും.
*നിര്‍മ്മാണ മേഖലയിലക്കേ് പ്രവേശിക്കരുത്*
ഉദ്ഘാടനത്തിനായി ടൗണ്‍ഷിപ്പിലേക്ക് എത്തുന്നവര്‍ പ്രവൃത്തി നടക്കുന്ന അപകട സാധ്യതാ മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ കുഴികള്‍, ഭാര വാഹനങ്ങള്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ആധുനിക യന്ത്ര ഉപകരണങ്ങള്‍ ഉള്‍പ്പെയുള്ള ഭാഗങ്ങളിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുത്. എല്ലാവരും സുരക്ഷിതരായി പരിപാടിയില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
*ലഘുഭക്ഷണ വിതരണത്തിന് അഞ്ച് കൗണ്ടറുകള്‍*
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യാന്‍ ടൗണ്‍ഷിപ്പില്‍ വിവിധ ഇടങ്ങളിലായി അഞ്ച് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടറുകളില്‍ നിന്നും കട്ലറ്റ്, സമൂസ, ഈന്തപ്പഴം, കുടിവെള്ളം എന്നിവയടങ്ങിയ പാക്കറ്റ് വിതരണം ചെയ്യും. ഇതിന് പുറമെ മില്‍മയുടെ വിവിധ കൗണ്ടറുകളിലൂടെ ആളുകള്‍ക്ക് പൈസ നല്കി ലഘുഭക്ഷണം, കുടിവെള്ളം എന്നിവയും ലഭ്യമാക്കും.
*വരള്‍ച്ചാ പ്രതിരോധം: ത്രിതല പഞ്ചായത്ത് പരിധികളില്‍ കുടിവെള്ള ലഭ്യത*
*ഉറപ്പാക്കണം- ജില്ലാ വികസന സമിതി*
വരള്‍ച്ച പ്രതിരോധിക്കാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപന പരിധികളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ച രൂക്ഷമായി നേരിടുന്ന പുല്‍പ്പള്ളി മേഖലയില്‍ ജനകീയ സമിതിയെ ഉള്‍പ്പെടുത്തി കബനി പുഴയില്‍ തടയണ നിര്‍മിക്കാന്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ ആരോഗ്യ- വിദ്യാഭ്യാസ- കാര്‍ഷിക - വന്യമൃഗ സംഘര്‍ഷ ലഘൂകരണം - വിനോദ സഞ്ചാര മേഖലകളില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടപ്പാക്കിയതെന്ന് എം.എല്‍.എ ടി.സിദ്ദിഖ്. വിവിധ വകുപ്പുകള്‍ നേതൃത്വം നല്കി പ്രവര്‍ത്തി പുരോഗമിക്കുന്ന വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ നിര്‍വഹണത്തിലും തുക വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അറിയിച്ചു. ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയതായും അവര്‍ വ്യക്തമാക്കി.
പൊഴുതന വില്ലേജില്‍ ഉള്‍പ്പെട്ട സുഗന്ധഗിരിയിലെ ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുമെന്ന് സര്‍വെ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് മുഖേന വിവരശേഖരണം ആരംഭിച്ചതായി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. മുണ്ടേരി വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പുറക് ഭാഗത്ത് ഭിത്തിയിടിഞ്ഞ് ഭൂമി താഴുന്നത് സംരക്ഷിക്കാന്‍ 1.10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസ് എം. പ്രസാദന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
*🟨"അതിജീവന നഗരം ഒരുങ്ങുന്നത് 299 കോടി രൂപയ്ക്ക്*
കൽപ്പറ്റ : ഉരുൾ അതിജീവിതർക്ക് സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണത്തിന് 1200 കോടി രൂപ ചിലവഴിക്കുന്നെന്ന പ്രചാരണം വ്യാജം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറിലൂടെ 299 കോടി രൂപ വിനിയോഗിച്ചാണ് ആകെ പ്രവൃത്തി.
410 വീട്, ചുറ്റുമതിൽ, 11.42 കിലോമീറ്റർ റോഡ്, പാലം, ആരോഗ്യകേന്ദ്രം, പരിശോധന ലാബ്, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, പൊതു മാർക്കറ്റ്, ഓപ്പൺ തിയറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, പത്ത് സ്വീവേജ് ട്രീറ്റമെന്റ് പ്ലാന്റ്, ഡ്രെയിനേജ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് കരാർ. ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് അറിയിച്ച 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം 15.6 കോടി രൂപയും സർക്കാർ കൈമാറി. ഉരുൾപൊട്ടലിൽ ഒന്നിലേറെ വീട് നഷ്ടമായവർക്ക് ടൗൺഷിപ്പിലെ വീടിനുപുറമെ നാലുലക്ഷം രൂപയും നൽകും.
*10 ബയോ എസ്ടിപി*
കൽപ്പറ്റ ആധുനിക നഗരങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനത്തെ വെല്ലുന്ന സുസ്ഥിര സാങ്കേതിക വിദ്യയിലാണ് ടൗൺഷിപ്പിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കുന്നത്. ഓരോ വീടിനും പൊതുകെട്ടിടങ്ങൾക്കും പ്രത്യേകമായി സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി എന്നിവയ്ക്ക് പകരം ഭൂഗർഭ ശൃംഖലയിലൂടെ മാലിന്യം ബയോ എസ്ടിപികളിലേക്ക് എത്തിക്കും. ദിവസം 7,776 മുതൽ 85,536 ലിറ്റർവരെ മലിനജലം ഉൾക്കൊള്ളാൻ കഴിയുന്ന 10 എസ്ടിപികളാണ് ടൗൺഷിപ്പിലുള്ളത്."
*"മികച്ച റോഡുകൾ*
കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസിൽനിന്ന് ആരംഭിക്കുന്ന മൂന്ന് കവാടങ്ങളിലൂടെ അഞ്ചു സോണിനെയും ബന്ധിപ്പിക്കുന്ന 11.42 കിലോമീറ്റർ റോഡാണ് ടൗൺഷിപ്പിൽ. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയിലും രണ്ട് ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയിലുമുള്ള റോഡ്, അഞ്ച് സോണിലായുള്ള 35 ക്ലസ്റ്ററുകളിലേക്ക് ഇന്റർലോക്ക് റോഡ് എന്നിങ്ങനെ പാത നീളും. പ്രധാന റോഡിന്റെയും രണ്ട് ഉപറോഡിന്റെയും പ്രവൃത്തി സിമന്റ് ട്രീറ്റഡ് ബെയ്സ് സാങ്കേതിക വിദ്യയിലാണ്.
പുനരധിവാസപദ്ധതിയിൽ ലോക മാതൃക
ഹരിത നിർമിതി വീടുകൾക്ക് മുന്നിൽ പൂന്തോട്ടം ടൗൺഷിപ്പിൽ 11.42 കിലോമീറ്റർ റോഡ്
പൊതു ആരോഗ്യകേന്ദ്രം,
അങ്കണവാടി, പൊതു മാർക്കറ്റ്, ഓപ്പൺ തിയറ്റർ, പാർക്ക്
സമ്പൂർണ പാർപ്പിട നഗരം
വൈദ്യുതി വിതരണം ഭൂമിക്കടിയിലൂടെ
പൊതുവായ ഡ്രെയിനേജ്,
സീവേജ് സംവിധാനങ്ങൾ
9.5 ലക്ഷം ലിറ്റർ സംഭരണ
ശേഷിയുള്ള കുടിവെള്ള ടാങ്ക്
3.5 കിലോമീറ്ററിൽ സൗരോർജ വൈദ്യുതി വേലി"
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍