പ്രഭാത വാർത്തകൾ
⬛സ്ത്രീസുരക്ഷ എന്ന വാക്ക് ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ?; മോദിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി.
സ്ത്രീ സുരക്ഷ എന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. പാലക്കാട് വന്നു താങ്കൾ വല്ലാതെ വാചാലനായല്ലോ. നമ്മുടെ രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയ വിനേഷ് ഭോഗട്ടും സാക്ഷി മാലിക്കും ബജ്രാംഗ് പുനിയയും അവർക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ പറ്റി വെളിപ്പെടുത്തിയിരുന്നു.
ആന്ന് ഈ രാജ്യം തലകുനിച്ചുനിന്ന നാളുകൾ അങ്ങ് മറന്നാലും ഇന്ത്യ മറക്കില്ല. അന്നവർ ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷനെ ചേർത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങൾ? ആ നിങ്ങളാണോ ധാർമികതയെ പറ്റി പ്രസംഗിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രി യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കളല്ലേ.
എന്നിട്ട് ഇത് പറയാൻ നാണമില്ലേ. അതും പോട്ടെ അങ്ങ് ഇതൊക്കെ വന്നു പറഞ്ഞ പാലക്കാട്ടെ ബിജെപിയുടെ മുഖ്യ സംഘാടകരില്ലേ അവരുടെ കൈയിലിരുപ്പിനെ പറ്റി എന്തേലും ബോധ്യം താങ്കൾക്ക് വേണ്ടേയെന്നും രാഹുൽ ചോദിച്ചു.
*🟨ചിക്കന്റെ ലെഗ് പീസ് കിട്ടിയില്ല; വിവാഹസത്കാരത്തിനിടെ കൂട്ടത്തല്ല്*
ലക്നോ: ചിക്കൻ ബിരിയാണിയിൽ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹസത്കാരത്തിനിടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ കൂട്ടരാണ് ബഹളമുണ്ടാക്കിയത്. തടർന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
*🟨ഒഴിവായത് വൻ ഭീകരാക്രമണം: പഞ്ചാബിൽ രണ്ട് പാക് ഭീകരരടക്കം മൂന്ന് പേർ പിടിയിൽ*
ചണ്ഡീഗഢ്: പഞ്ചാബിലെ മലർകോട്ലയിൽ ജമ്മുകാഷ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് പാകിസ്ഥാൻ ഭീകരരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പാക് ഭീകരരായ അബു ഹുറൈറ, ഉസ്മാൻ എന്നിവരും ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ മലർകോട്ല സ്വദേശി ജമീലുമാണ് പിടിയിലായത്. ഇതിൽ അബു ഹുറൈറ 'എ പ്ലസ്' വിഭാഗത്തിൽപ്പെട്ട കൊടുംഭീകരനാണെന്ന് പോലീസ് അറിയിച്ചു.
മലർകോട്ലയിലെ ഷെർവാനി കോട്ട് ഗ്രാമത്തിലെ ഒരു വാടകവീട്ടിലായിരുന്നു ഇവർ ഒളിച്ചുതാമസിച്ചിരുന്നത്. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സാധാരണക്കാരായി ജീവിക്കുകയായിരുന്നു. പഞ്ചർ ഒട്ടിക്കുന്ന ജോലി ഉൾപ്പെടെയുള്ളവ ചെയ്താണ് ഇവർ ജനങ്ങൾക്കിടയിൽ സംശയമില്ലാതെ കഴിഞ്ഞിരുന്നത്.
ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവർ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ നിന്ന് രാജ്യത്തെ പാക് ഭീകര ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ പ്രതീക്ഷ.
*🟨ആസാമിലും 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി*
ദിസ്പുർ: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.
സ്ത്രീകൾക്കുള്ള ധനസഹായം, ആരോഗ്യ ഇൻഷുറൻസ്, ഭൂമി അവകാശം എന്നിവയുൾപ്പെടെയുള്ള അഞ്ച് പ്രധാന ഗ്യാരന്റികളാണ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ സ്ത്രീകൾക്കും നിബന്ധനകളില്ലാതെ പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകും.
കൂടാതെ സ്വന്തമായി വ്യവസായം തുടങ്ങാൻ 50,000 രൂപയും നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
*🟨സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി*
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും.
സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. പ്രായമായവർക്കുള്ള പെൻഷൻ 2000 രൂപയാക്കും. ഭിന്നശേഷിക്കാർക്കുള്ള തുക 2000 രൂപയാക്കും. ട്രോളിംഗ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും.
നെൽ കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്നും സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ വേഗത്തിൽ നിയമനം നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമിക്കും. ഗ്രാമങ്ങളിൽ 15000 കിലോമീറ്റർ റോഡ് നിർമിക്കും. അടുത്ത അഞ്ച് വർഷത്തിൽ 10000 പുതിയ ബസുകൾ നിരത്തിലിറക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും.
സ്ത്രീകൾക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക പദ്ധതി. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് 8000 രൂപയുടെ കൂപ്പൺ നൽകും. ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവന വായ്പാ സഹായങ്ങൾ നൽകും.
*🟨ബംഗാൾ തെരഞ്ഞെടുപ്പ്: 284 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്*
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് . ആകെ 294 സീറ്റുകളുള്ള നിയമസഭയിൽ 284 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ബാക്കിയുള്ള 10 സീറ്റുകളിൽ സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും.
മുൻ പിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ അധീർ രഞ്ജൻ ചൗധരി തന്റെ കോട്ടയായ ബഹരംപൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശുഭങ്കർ സർക്കാർ കുൽപി മണ്ഡലത്തിൽ മത്സരിക്കും. മുൻ മന്ത്രി അബ്ദുൾ മന്നാൻ, നേപ്പാൾ മഹ്തോ, മനോജ് ചക്രവർത്തി എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അന്തരിച്ച സോമൻ മിത്രയുടെ മകൻ രോഹൻ മിത്രയും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളുമായി സഖ്യത്തിലായിരുന്ന കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഇതിനോടകം തന്നെ 291 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
*🟨ഓശാന ഞായർ: ലത്തീൻ പാത്രിയർക്കീസിനെ വിശുദ്ധ സെപ്പൽച്ചർ ദേവാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞ് ഇസ്രയേൽ പോലീസ്*
ജറുസലേം: ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഇസ്രായേൽ പോലീസ് തടഞ്ഞു. ക്രിസ്തീയ വിശ്വാസ പ്രകാരം ഏറ്റവും വിശുദ്ധമായി കരുതപ്പെടുന്ന വിശുദ്ധ സെപ്പൽച്ചർ ദേവാലയത്തിൽ പ്രവേശിക്കുന്നതിനാണ് തടസം നേരിട്ടത്.
നൂറ്റാണ്ടുകൾക്ക് ശേഷമാണ് സഭാനേതാക്കൾക്ക് ഓശാന ഞായർ ദിനത്തിൽ വിശുദ്ധ ദേവാലയത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നത്. ഇസ്രയേൽ പോലീസിന്റെ നടപടിയിൽ ജറുസലേം ലത്തീൻ പാത്രിയർക്കീസേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന "ഗുരുതരമായ കീഴ്വഴക്കമാണ്" ഇതെന്ന് സഭ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ അൽ-അഖ്സ പള്ളിയിൽ ഈദ് നമസ്കാരം നടത്തുന്നതിനും വിശ്വാസികൾക്ക് ഇസ്രയേൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്തീയ ദേവാലയങ്ങൾക്കും സഭാനേതാക്കൾക്കും നേരെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
*🟨അൽ-അഖ്സ പള്ളിയിൽ തുടർച്ചയായ നാലാം വാരവും വെള്ളിയാഴ്ച നമസ്കാരം തടഞ്ഞ് ഇസ്രയേൽ*
ജറുസലേം: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രയേൽ അധികൃതർ തുടർച്ചയായ നാലാം ആഴ്ചയും മുസ്ലിം തീർത്ഥാടകർക്ക് അൽ-അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചു. ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ തീർഥാടന കേന്ദ്രമായ അൽ-അഖ്സ ഫെബ്രുവരി അവസാനം മുതൽ അടച്ചിട്ടിരിക്കുകയാണ്. പള്ളിയുടെ കവാടങ്ങൾ അടച്ചുപൂട്ടിയ ഇസ്രയേൽ പോലീസ്, പഴയ നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷാ സേനയെ വിന്യസിച്ചു.
പള്ളിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സലാ അൽ-ദിൻ സ്ട്രീറ്റ് ഉൾപ്പെടെയുള്ള തെരുവുകളിൽ നമസ്കരിക്കാൻ ശ്രമിച്ച ഫലസ്തീനികളെയും പോലീസ് തടഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. അൽ-അഖ്സയ്ക്ക് പുറമെ, ക്രിസ്ത്യൻ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ചർച്ച് ഓഫ് ദ ഹോളി സെപ്പൽച്ചറും ഇസ്രയേൽ അടച്ചിട്ടിരിക്കുകയാണ്. 1967-ൽ കിഴക്കൻ ജറുസലേം ഇസ്രയേൽ കൈവശപ്പെടുത്തിയ ശേഷം ആദ്യമായാണ് ഇത്തവണ അൽ-അഖ്സയിൽ ഈദ് നമസ്കാരം മുടങ്ങുന്നത്.
പള്ളി അടച്ചിടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. അറബ്-മുസ്ലിം രാജ്യങ്ങൾ ഇതിനെ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. ഏപ്രിൽ പകുതി വരെ ഇസ്രയേൽ അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. എന്നാൽ അതിനുശേഷം പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
*🟨ഇറാനിൽ കരയാക്രമണത്തിന് പെന്റഗൺ പദ്ധതിയിടുന്നു; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം*
വാഷിംഗ്ടൺ: ഇറാനെതിരെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയാക്രമണങ്ങൾക്ക് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പദ്ധതി ഇടുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് യുഎസ് സൈനികരെ ഇതിനോടകം പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്.
ഒരു പൂർണ തോതിലുള്ള അധിനിവേശത്തിന് പകരം, പ്രത്യേക സേനയെയും ഇൻഫൻട്രിയെയും ഉപയോഗിച്ചുള്ള മിന്നൽ പരിശോധനകളും റെയ്ഡുകളുമാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, കരയാക്രമണം അമേരിക്കൻ സൈനികർക്ക് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡ്രോണുകൾ, മിസൈലുകൾ, ഐഇഡികൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും സൈന്യം നേരിടേണ്ടി വരും.
*🟨ഇന്ധനവുമായി ഇന്ത്യ; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക*
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
പശ്ചിമേഷ്യയിൽനിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്.
*🟨"ഗൾഫിലെ അലുമിനിയം
കമ്പനികളിലേക്ക് ആക്രമണം*
മനാമ: അബുദാബിയിലെ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം (ഇജിഎ), ബഹ്റൈനിലെ അലുമിനിയം ബഹ്റൈന്‍ (അല്‍ബ) എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ക്കുനേരെ ഇറാന്റെ ആക്രമണം. ശനി പുലര്‍ച്ചെ ഇജിഎയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ ഖലീഫ ഇക്കണോമിക് സോണിലെ അല്‍ തവീല സൈറ്റിന് കാര്യമായ നാശനഷ്ടമുണ്ടായെന്ന് കമ്പനി അറിയിച്ചു. മിസൈല്‍ അവശിഷ്ടം പതിച്ച് മൂന്നിടങ്ങളില്‍ തീപിടിത്തമുണ്ടായി. അഞ്ച് ഇന്ത്യക്കാരടക്കം ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
അല്‍ബ പ്ലാന്റിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായി കമ്പനി അറിയിച്ചു. മേഖലയിലെ മൊത്തം അലുമിനിയം ഉല്‍പ്പാദനത്തിന്റെ എട്ട് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഇജിഎയും അല്‍ബയുമാണ്. ലോകത്തെ അഞ്ചാമത്തെ വലിയ അലുമിനിയം ഉല്‍പ്പാദകരായ ഇജിഎയെ ലക്ഷ്യംവച്ചത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ സ്റ്റീല്‍ പ്ലാന്റുകള്‍ ലക്ഷ്യമിട്ട അമേരിക്കയും ഇസ്രയേലിനുമുള്ള മറുപടിയാണിതെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.ബഹ്റൈനില്‍ വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാലുവരെ കടലില്‍ പോകുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി."
*🟨"ഇന്ത്യ – ഹോങ്കോങ്
നാളെ കൊച്ചിയിൽ*
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര ഫുട്ബോള്‍ മത്സരത്തിന് ആവേശം നിറയ്ക്കാനൊരുങ്ങി കൊച്ചി. ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഇന്ത്യ – ഹോങ്കോങ് മത്സരത്തിന് നാളെ രാത്രി ഏഴിന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും.
പത്തു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൊച്ചിയില്‍ പന്തു തട്ടാന്‍ എത്തുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമിലുണ്ട്.
'ടിക്കറ്റ്ജിനി' ഓണ്‍ലൈന്‍ ആപ്പ് വഴിയും സ്റ്റേഡിയം കൗണ്ടര്‍ വഴിയും ഇതിനോടകം പതിനായിരം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 149 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇരുടീമുകളും ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും. രാവിലെ ഒമ്പതു മുതല്‍ 10 വരെ ഇന്ത്യന്‍ ടീമും വൈകിട്ട് ആറു മുതല്‍ ഏഴുവരെ ഹോങ്കോങ് ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യ അവസാനമായി ഇവിടെ കളിച്ചത്."
🟨പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ മധ്യസ്ഥതയ്ക്ക് ശ്രമം; അടിതെറ്റി പാക് വിദേശകാര്യമന്ത്രി*
ഇസ്ലാമാബാദ്: ഈജിപ്ത് വിദേശകാര്യ മന്ത്രിയെ സ്വീകരിക്കുന്നതിനിടെ വഴുതി വീണ് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്ലാമാബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.
ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ ഇഷാഖ് ദാർ വഴുതി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു.
വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസമില്ലാതെ തുടർന്നുവെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച. പ്രശ്നം പരിഹരിക്കാനായി പാക്കിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.
*🟨അമേരിക്കൻ വിമാനം തകർത്ത് ഇറാന്റെ ആക്രമണം; 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ, പ്രതികരിക്കാതെ യുഎസ്*
ടെഹ്റാൻ: സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെട്ടു. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചെന്നും 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചിട്ടില്ല. യുഎസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും എഫ്-16 ജെറ്റ് വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം ഇപ്പോൾ സൗദി അറേബ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു. യെമനിലെ ഹൂത്തി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലി, യുഎസ് സർവകലാശാലകളിൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.
*🟨യുദ്ധവെറിയന്മാരുടെ പ്രാർഥന ദൈവം നിരസിക്കും: മാർപാപ്പ*
വത്തിക്കാൻ സിറ്റി: യുദ്ധക്കൊതിയന്മാരുടെ പ്രാർഥന ദൈവം നിരസിക്കുമെന്നും ഒരു യുദ്ധത്തെയും ന്യായീകരിക്കാൻ ദൈവവിശ്വാസിക്കാകില്ലെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ഈശോമിശിഹാ സമാധാനത്തിന്റെ രാജാവാണ്, യുദ്ധത്തെ നിരാകരിക്കുന്നവൻ. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും ഈശോമിശിഹായെ ഉപയോഗിക്കാൻ കഴിയില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാർഥനകൾ ഈശോമിശിഹാ കേൾക്കുന്നില്ല. മറിച്ച് അവയെ നിരസിക്കുന്ന- മാർപാപ്പ പറഞ്ഞു.താൻ സമാധാനത്തിന്റെ രാജാവാണെന്നാണ് ഈശോമിശിഹാ സ്വയം വെളിപ്പെടുത്തിയത്. മറ്റുള്ളവർ അക്രമം ഇളക്കിവിടുമ്പോഴും അവൻ സൗമ്യത കൈവിടുന്നില്ല.
മറ്റുള്ളവർ വാളുകളും വടികളും ഉയർത്തുമ്പോൾ പോലും മനുഷ്യത്വത്തെ സ്വീകരിക്കാൻ അവൻ തന്നെത്തന്നെ സമർപ്പിക്കുന്നു. ലോകത്തിലേക്ക് ജീവനും വെളിച്ചവും കൊണ്ടുവരാനാണ് ഈശോമിശിഹാ വന്നത്. പീഡാനുഭവനിമിഷങ്ങളിലും സമാധാനത്തിനായി നിലകൊള്ളുന്നതായിരുന്നു അവിടുത്തെ പ്രവൃത്തികൾ.
തന്റെ ശിഷ്യന്മാരിൽ ഒരാൾ പ്രധാനാചാര്യന്റെ സേവകന്റെ ചെവികളിലൊന്നു ഛേദിച്ചപ്പോൾ, വാളെടുക്കുന്നവൻ വാളാൽ മരിക്കുമെന്ന് ഓർമിപ്പിച്ചുകൊണ്ട് ശിഷ്യനോട് വാൾ ഉറയിലിടാൻ കൽപ്പിച്ചു. പീഡാസഹനങ്ങൾക്കുശേഷം കുരിശിലേറ്റപ്പെട്ടു മരണത്തിനു വിധേയമായപ്പോൾ അവിടന്ന് സ്വയം ആയുധമെടു ക്കുക യോ പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് ഒരു കുഞ്ഞാടിനെപ്പോലെ അറുക്കപ്പെടാൻ തന്നെത്തന്നെ വിട്ടുകൊടുത്തു.
എല്ലായ്പ്പോഴും അക്രമത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൗമ്യമായ മുഖം അവിടുന്ന് വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനുപകരം എല്ലാ കുരിശുകളെയും സ്വീകരിച്ചുകൊണ്ട് കുരിശിൽ തറയ്ക്കപ്പെടാൻ അവൻ തന്നെത്തന്നെ അനുവദിച്ചു-മാർപാപ്പ പറഞ്ഞു. ”നിങ്ങൾ എത്രതന്നെ പ്രാർഥനകൾ നടത്തിയാലും ഞാൻ കേൾക്കുകയില്ല: നിങ്ങളുടെ കൈകൾ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു” (ഏശ 1:15) എന്ന വചനഭാഗവും പ്രസംഗത്തിൽ മാർപാപ്പ ഉദ്ധരിച്ചു.
ഇന്നു ലോകത്ത് യുദ്ധത്തിന്റെയും അക്രമത്തിന്റെയും കെടുതികൾക്കിരയായി വിലപിക്കുന്ന മാനവരാശിയോടു മുഖം തിരിക്കാനാകില്ല. സമാധാനത്തിന്റെ രാജാവായ ഈശോമിശിഹാ അവർക്കു സാന്ത്വനമേകട്ടേയെന്നു പ്രാർഥിക്കാം. അക്രമത്തിനും വേദനയ്ക്കും ഇരയായ എല്ലാവരുടെയും കണ്ണുനീർ വസന്തകാല സൂര്യനു കീഴിലുള്ള മഞ്ഞുപോലെ വറ്റിപ്പോകട്ടേയെന്നും നമുക്കു പ്രാർഥിക്കാം-മാർപാപ്പ പറഞ്ഞു.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍