തൃശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ
തൃശൂര്‍: വീട്ടില്‍ നടന്ന പ്രസവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 37കാരി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്.
മുഹ്സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ പൊലീസ് സര്‍ജന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനുവരിയിലാണ് മുഹ്‌സിനയുടെ പ്രസവം നടന്നത്. ആറ് ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നടത്തിയിരുന്നില്ല.
മുഹ്‌സിനയുടെ ഗര്‍ഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധയുണ്ടായെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മറ്റൊരു യുവതിയാണ് അശാസ്ത്രീയ അക്യുപങ്ചര്‍ ചികിത്സ നല്‍കിയത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍