ഡീസല്‍ വില 28 രൂപ വരെ വര്‍ധിക്കുമെന്ന് പ്രവചനം


മുംബൈ: തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എണ്ണവില 28 രൂപ വരെ ഉയര്‍ന്നേക്കുമെന്ന് പ്രവചനം. ഏപ്രില്‍ 29ന് ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇക്വിറ്റിസ് പ്രവചിക്കുന്നത്. ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണ്. ഇതുമൂലം പെട്രോളിന്‍േറയും ഡീസലിന്‍േറയും ഇറക്കുമതി ചെലവും വില്‍ക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ടാകുന്നുണ്ട്. ഇത് നികത്താന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കൊട്ടക് പറയുന്നത്.

നിലവിലെ സ്ഥിതിയില്‍ എണ്ണവില അന്താരാഷ്്ട്ര വിപണിയില്‍ 120 ഡോളറിലേക്ക് എത്തിയാല്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്പനികള്‍ക്ക് 25 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. പരമാവധി 28 രൂപ വരെ കമ്പനികള്‍ക്ക് കൂട്ടേണ്ട സാഹചര്യമുണ്ടാവുമെന്നാണ് കൊട്ടക് വ്യക്തമാക്കുന്നത്.

എന്നാല്‍, ഒറ്റത്തവണയായി ഇത്രയും വലിയൊരു വര്‍ധനവ് കമ്പനികള്‍ കൊണ്ടുവരില്ലെന്നും ഏജന്‍സി പ്രവചിക്കുന്നു. ആഴ്ചകളോ മാസങ്ങളോ എടുത്താകും ഇത്രയും വലിയൊരു വര്‍ധനവ് നടപ്പിലാക്കുക. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ കൂടി പരിഗണിച്ചാവും വില വര്‍ധനവിലേക്ക് കമ്പനികള്‍ നീങ്ങുക.

പെട്രോള്‍ വിലയില്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു വര്‍ധനവുണ്ടായാല്‍ ലിറ്ററിന്റെ വില രാജ്യത്ത് 120ലേക്ക് എത്തും. ഇതോടെ ഡീസല്‍ വില 100 കടക്കുന്ന സാഹചര്യവും ഉണ്ടാവും. നിലവില്‍ രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികള്‍ പ്രതിമാസം 270 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലാണ് എണ്ണവില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍