ഇന്നത്തെ പ്രധാന വാർത്തകൾ
🟨ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊന്നു, വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.
2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
*🟨ചെപ്പോക്കിൽ പഞ്ചാബ് കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം; സഞ്ജുവും ചെന്നൈയും വീണ്ടും നിരാശപ്പെടുത്തി*
ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസെന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
210 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (11 പന്തിൽ 39) പ്രഭ്സിമ്രാൻ സിംഗും (34 പന്തിൽ 43) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇവർ 61 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ കൂപ്പർ കൊനോലിയും (36) മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പഞ്ചാബ് ട്രാക്കിലായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 29 പന്തിൽ നിന്ന് 50 റൺസ് നേടിയ ശ്രേയസ് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. അവസാന നിമിഷം ശശാങ്ക് സിംഗും (14) മാർക്കസ് സ്റ്റോയിനിസും (9) ചേർന്ന് ജയം പൂർത്തിയാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 209 റൺസാണ് എടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ (43 പന്തിൽ 73) തകർപ്പൻ ഇന്നിംഗ്സാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ശിവം ദുബെ (45), സർഫറാസ് ഖാൻ (32) എന്നിവരും നിർണായക സംഭാവനകൾ നൽകി. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. രണ്ടാം ഓവറിൽ തന്നെ 7 പന്തിൽ 7 റൺസെടുത്ത സഞ്ജുവിനെ സേവ്യർ ബാർട്ട്ലെറ്റ് പുറത്താക്കി. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ സഞ്ജു ആറ് റൺസിനാണ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (28) പൊരുതിയെങ്കിലും റൺറേറ്റ് ഉയർത്താൻ പ്രയാസപ്പെട്ടത് ചെന്നൈക്ക് തിരിച്ചടിയായി.
*🟨കേരളം പോരാട്ടച്ചൂടിൽ; വിധിനിർണയത്തിന് ഇനി ആറ് നാൾ; മോദിയും രാഹുലും നാളെ എത്തും*
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ആവേശകരമായ പ്രചരണത്തിന്റെ ക്ലൈമാക്സിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നാളെ കേരളത്തിലെത്തുന്നതോടെ പ്രചരണം കൊഴുക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിക്കാൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഉച്ചയ്ക്ക് പത്തനംതിട്ടയിലും വൈകുന്നേരം തിരുവനന്തപുരത്തും നടക്കുന്ന വമ്പിച്ച പൊതുസമ്മേളനങ്ങളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശബരിമല സ്വർണ മോഷണക്കേസും വികസന മുരടിപ്പും പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണ് സൂചന.
മറുഭാഗത്ത്, യുഡിഎഫിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും നാളെ എത്തും. വയനാട് ഉൾപ്പെടെയുള്ള വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും ബിജെപി-സിപിഎം 'രഹസ്യ ധാരണ' ആരോപണങ്ങളുമാകും രാഹുലിന്റെ പ്രധാന ആയുധങ്ങൾ. ഏപ്രിൽ ഏഴ് ചൊവ്വാഴ്ചയാണ് പരസ്യപ്രചരണത്തിനുള്ള അവസാന ദിവസം. വോട്ടെടുപ്പ് ഏപ്രിൽ ഒന്‍പതിനും ഫലപ്രഖ്യാപനം മേയ് നാലിനുമാണ് നടക്കുക.
*🟨തെലങ്കാനയിൽ നിന്ന് ഒന്നും പഠിക്കാനില്ല, ജനക്ഷേമ മാതൃകകൾ പഠിക്കാൻ കേരളത്തിലേക്ക് വരൂ*
തിരുവനന്തപുരം: തെലങ്കാനയിലെ വികസനം കണ്ടുപഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും, പകരം ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ രേവന്ത് റെഡ്ഡിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെലങ്കാന വികസനം കണ്ടുപഠിക്കാൻ പിണറായി വിജയന് ടിക്കറ്റ് എടുത്തു നൽകാം എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസത്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഈ വാക്പോര് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്.
*🟨ഇറാൻ യുദ്ധം: 1.5 ട്രില്യൺ ഡോളറിന്റെ വമ്പൻ പ്രതിരോധ ബജറ്റ് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വർധനവ്*
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണിനായി 1.5 ട്രില്യൺ ഡോളറിന്റെ കൂറ്റൻ ബജറ്റ് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിരോധ മേഖലയിൽ അമേരിക്ക വരുത്തുന്ന ഏറ്റവും വലിയ വാർഷിക വർധനവാണിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സൈനിക ശേഷി വർധിപ്പിക്കുന്നതിനും ആയുധശേഖരം വിപുലീകരിക്കുന്നതിനുമാണ് ഈ ഭീമമായ തുക നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിരോധ ബജറ്റിൽ വൻ കുതിച്ചുചാട്ടമാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. പ്രസിഡന്റ് അവതരിപ്പിക്കുന്ന ബജറ്റ് ഒരു 'ആഗ്രഹപ്പട്ടിക' മാത്രമാണ്.
ഇതിന് നിയമപരമായ സാധുത ലഭിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ട്. ബജറ്റിൽ മാറ്റങ്ങൾ വരുത്താനോ തുക വെട്ടിക്കുറയ്ക്കാനോ കോൺഗ്രസിന് അധികാരമുണ്ട്.ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസത്തിനും നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുമായി വലിയ തുക ആവശ്യമാണെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു.
പ്രതിരോധത്തിനായി ഇത്രയും വലിയ തുക നീക്കിവെക്കുന്നത് അമേരിക്കയുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെയും മറ്റ് ക്ഷേമപദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു പ്രാദേശിക യുദ്ധത്തിൽ നിന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ബജറ്റ് നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ യുഎസ് കോൺഗ്രസിൽ ഇത് സംബന്ധിച്ച് കടുത്ത വാദപ്രതിവാദങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
*🟨തിരിഞ്ഞു നോക്കുമ്പോൾ നീലക്കടലായി ഭൂമി, ആർട്ടെമിസ് 2 സഞ്ചാരികൾ പകർത്തിയ വിസ്മയിപ്പിക്കുന്ന ചിത്രം പുറത്ത്*
വാഷിംഗ്ടൺ: ചന്ദ്രനെ വലംവെക്കാനുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശത്തിന്റെ അഗാധമായ കറുപ്പിൽ ഒരു നീല മാണിക്യം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം ഏപ്രിൽ മൂന്നിനാണ് നാസ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
നാസയുടെ ഓറിയോൺ പേടകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഏപ്രിൽ രണ്ടിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള നിർണായകമായ എൻജിൻ ബേൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾ ഈ ദൃശ്യം കണ്ടത്.
1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണ് പേടകത്തിലുള്ളത്. ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് 10-ാം ദിവസം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിനുള്ള മുന്നൊരുക്കമാണിത്.
*🟨വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന് പുതിയ പദവി നൽകി ട്രംപ്*
വാഷിംഗ്ടൺ: അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ പുതിയ ദൗത്യം ഏൽപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഫ്രോഡ് സാർ' എന്ന പുതിയ പദവി നൽകിയാണ് വാൻസിനെ ട്രംപ് ഈ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട തുടങ്ങിയ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ നികുതിപ്പണം വ്യാപകമായി മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. ഈ തട്ടിപ്പുകൾ കണ്ടെത്തുകയും മോഷ്ടിക്കപ്പെട്ട തുക തിരിച്ചുപിടിക്കുകയും ചെയ്യുകയാണ് വാൻസിന്റെ ലക്ഷ്യം.
നികുതിപ്പണം കൊള്ളയടിക്കുന്നത് തടയാൻ കഴിഞ്ഞാൽ അമേരിക്കയുടെ ബജറ്റ് കൃത്യമായി ബാലൻസ് ചെയ്യാൻ സാധിക്കുമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉയർത്തുന്നത്. ലോസ് ആഞ്ചലസിൽ ഇതിനോടകം തന്നെ പരിശോധനകൾ ആരംഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹിക ക്ഷേമ പദ്ധതികൾക്കായി അനുവദിക്കുന്ന ഫെഡറൽ ഫണ്ടുകൾ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം തെളിയിക്കാനാണ് വാൻസിന്റെ നേതൃത്വത്തിലുള്ള നാഷണൽ ടാസ്ക് ഫോഴ്സിന് ട്രംപ് രൂപം നൽകിയത്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
*🟨"ഇറാൻ ആക്രമണം: എഫ്-35 ന്റെ പൈലറ്റ് സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായി റിപ്പോർട്ട്*
തെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായി റിപ്പോർട്ട്. സൈനികൻ തെക്കുപടിഞ്ഞാറൻ ഇറാനിൽ വീണതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ സൈന്യത്തിൻറെ എഫ്-35 യുദ്ധവിമാനമാണ് ഇറാൻ തകർത്തതെന്ന് വിവരം.
ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിന്റേതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അതേസമയം പൈലറ്റിനെ ഇതുവരെ ഇറാൻ സൈനികർ പിടികൂടിയതായി വിവരമില്ല. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പൊലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്."
*🟨"രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിദമൻ' കമ്മീഷൻ ചെയ്തു*
കൊച്ചി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്.
ശത്രുരാജ്യങ്ങളുടെ റഡാർ കണ്ണുകളിൽ പെടാതെ കടലിനടിയിൽ മാസങ്ങളോളം കഴിയാൻ ഈ സബ്‌മറൈന് സാധിക്കും. പതിറ്റാണ്ടുകളുടെ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് രാജ്യത്തെ ന്യൂക്ലിയര്‍ സബ്മറൈൻ നിര.
*അരിഹന്ത് ക്ലാസ് സബ്‌മറൈൻ*
ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത്, രണ്ടാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് എന്നിവയുടെ ഗണത്തിലേക്കാണ് ഇപ്പോൾ അരിദമനും ചേർന്നിരിക്കുന്നത്.കേരളത്തിലെ നാവിക താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇല്ലാതെയായിരുന്നു ചടങ്ങ്.
നിലവിൽ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ന്യൂക്ലിയർ പവർ' രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ചെടുത്ത 83 MW കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറാണ് (CLWR) ഇതിൽ ഉപയോഗിക്കുന്നത്."
*🟨"ഇടുക്കിയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു; രണ്ടുപേർക്ക് പരുക്ക്*
ഇടുക്കി: ഇടിമിന്നലേറ്റ് 12കാരി മരിച്ചു. ഇടുക്കി ഉറവപ്പാറയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
*ജാഗ്രതാ നിർദേശങ്ങൾ*
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക."
"ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
"ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക."
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക."
*🟨"ഇറാൻ അധിനിവേശം 'യുദ്ധക്കുറ്റം'; ട്രംപിനും ഇസ്രയേലിനുമെതിരെ നിയമവിദഗ്ധരുടെ തുറന്ന കത്ത്*
വാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ രംഗത്ത്. നൂറിലധികം അന്താരാഷ്ട്ര നിയമ പണ്ഡിതർ ഒപ്പിട്ട തുറന്ന കത്തിലാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികളെ 'യുദ്ധക്കുറ്റത്തിന്' തുല്യമായി വിശേഷിപ്പിച്ചത്. യുഎൻ ചാർട്ടറിനെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ കടന്നാക്രമണമെന്ന് കത്തിൽ പറയുന്നു.
ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി ഉണ്ടായിരുന്നില്ല. ഇറാനിൽ നിന്ന് പെട്ടെന്നൊരു പ്രകോപനം ഉണ്ടായതിനും തെളിവുകളില്ല. ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ കുരുന്നു ജീവനുകളുൾപ്പെടെ 175 പേർ കൊല്ലപ്പെട്ടതും ആശുപത്രികളും വൈദ്യുതി-ജല വിതരണ സംവിധാനങ്ങളും തകർത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
"വെറും രസത്തിനായി" ആക്രമണം നടത്തിയേക്കാം എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളും, യുദ്ധനിയമങ്ങൾ പാലിക്കില്ലെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിലപാടും കത്തിൽ ശക്തമായി അപലപിച്ചു. യുദ്ധം മൂലം പ്രതിദിനം 2 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ടമാണ് അമേരിക്കൻ നികുതിദായകർക്ക് ഉണ്ടാകുന്നതെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യേൽ, എൻവൈയു സർവകലാശാലകളിലെ പണ്ഡിതർക്ക് പുറമെ മുൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് മേധാവി കെന്നത്ത് റോത്ത് തുടങ്ങിയ പ്രമുഖരും ഈ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. നിലവിലെ സൈനിക നയം മാറ്റണമെന്നും അന്താരാഷ്ട്ര
നിയമവ്യവസ്ഥയോടുള്ള ആദരവ് പരസ്യമായി വ്യക്തമാക്കണമെന്നും ഇവർ അമേരിക്കയോട് ആവശ്യപ്പെട്ടു.
*🟨പശ്ചിമേഷ്യൻ സംഘർഷം; ‘കഠിനമായ തിരിച്ചടി’ മുന്നറിയിപ്പുമായി തെഹ്റാൻ*
തെഹ്റാൻ: ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം 35-ാം ദിനത്തിലേക്ക് കടക്കുമ്പോൾ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ‘കഠിനമായ തിരിച്ചടി’ നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായി തുടരുകയാണ്.
ഇസ്രയേലിലും ഗൾഫ് മേഖലയിലുമായി ആക്രമണങ്ങൾ വ്യാപിച്ചതോടെ സൈനിക കേന്ദ്രങ്ങൾക്കൊപ്പം സാധാരണ ജനവാസ പ്രദേശങ്ങളും വ്യാവസായിക കേന്ദ്രങ്ങളും ലക്ഷ്യമാക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 2-ന് ഇസ്രയേലിലെ പെതഹ് ടിക്‌വയിലെ ഒരു താമസമേഖലയിലുണ്ടായ ഇറാനിയൻ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗൾഫ് മേഖലയിലാകെ നടക്കുന്ന ആക്രമണങ്ങൾ ആഗോള ഇന്ധനവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രധാന കപ്പൽഗതാഗത മാർഗങ്ങളിലെ സുരക്ഷാ ആശങ്കകളും വർധിച്ചതോടെ അന്താരാഷ്ട്ര വ്യാപാരത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു.
സംഘർഷം ശമിക്കുന്നതിനുള്ള വ്യക്തമായ സൂചനകൾ ഇതുവരെ ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍