വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

ഡൽഹി: വയനാട് തുരങ്കപാതയുയുടെ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ തള്ളി സുപ്രിംകോടതി. നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് പദ്ധതി വൈകിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. 

വയനാട് തുരങ്കപാത ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും, പദ്ധതിക്ക് അനുമതി നൽകിയത് എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണെന്നും കോടതി വിലയിരുത്തി. വയനാടിന്റെ വികസനത്തിന്റെ ‘ജീവരേഖ’യായി മാറും പദ്ധതിയെന്നും കോടതി വ്യക്തമാക്കി.

സമിതി നിർദ്ദേശിച്ച 58 നിബന്ധനകൾ പാലിച്ചായിരിക്കണം നിർമ്മാണമെന്നും കോടതി ഓർമ്മിപ്പിച്ചു. വന്യജീവികളെ തുരങ്കപാത പ്രതികൂലമായി ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വയനാട് പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ച തടസ്സവാദങ്ങൾ സുപ്രീം കോടതി തള്ളി. ഉരുൾപൊട്ടലിൽ 400-ഓളം പേർ മരിച്ച അപകടമേഖലയിലാണ് നിർമ്മാണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, ഇത്തരം സാങ്കേതികവും സുരക്ഷാപരവുമായ കാര്യങ്ങൾ വിദഗ്ധരായ എഞ്ചിനീയർമാരുടെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍