ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്! മരുന്നുകൾ കൊണ്ടുവരുന്നവർക്കായി പുതിയ നിർദ്ദേശങ്ങൾ
സൗദി : ഹജ്ജ് തീർത്ഥാടനത്തിനായി സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ ആരോഗ്യ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA). വ്യക്തിഗത ഉപയോഗത്തിനായുള്ള മരുന്നുകൾ കൊണ്ടുവരുമ്പോൾ കർശന നിയന്ത്രണങ്ങളും മുൻകൂർ അനുമതിയും നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ.
നിയന്ത്രിത വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ കൊണ്ടുവരുന്ന തീർത്ഥാടകർ യാത്രയ്ക്ക് മുമ്പ് തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പ്രത്യേക അനുമതി നേടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. അപേക്ഷയിൽ പാസ്‌പോർട്ട് പകർപ്പ്, ഡോക്ടറുടെ കുറിപ്പടി അല്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ പേര്-ചേരുവകൾ ഉൾപ്പെട്ട പാക്കറ്റ് ഫോട്ടോ, കൂടാതെ സത്യവാങ്മൂലം എന്നിവ സമർപ്പിക്കണം.
ആറ് മാസത്തിനുള്ളിൽ നൽകിയ ഡോക്ടർ കുറിപ്പടികൾ മാത്രമേ അംഗീകരിക്കൂവെന്നും, പരമാവധി ഒരു മാസത്തേക്കുള്ള മരുന്നുകൾക്കാണ് അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര തീർത്ഥാടകർക്ക് മെനിംഗോകോക്കൽ, കോവിഡ്-19, സീസണൽ ഇൻഫ്ലുവൻസ എന്നീ മൂന്ന് പ്രധാന വാക്സിനുകൾ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ഹജ്ജ് ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപ് പൂർത്തിയാക്കിയിരിക്കണം.
വാക്സിനേഷൻ ബുക്കിംഗിനായി ‘സിഹത്തീ’ ആപ്പ് ഉപയോഗിക്കണമെന്നും, രാജ്യത്തെ വിവിധ വാക്സിനേഷൻ സെന്ററുകളിൽ ഈ സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഗർഭിണികൾക്കും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഈ കുത്തിവെപ്പുകൾ സ്വീകരിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍