തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; CPIM-CPI-VCK പിന്തുണ ലഭിച്ചതോടെ കേവല ഭൂരിപക്ഷമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും.

234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി. ഇതോടെയാണ് വാർത്താ സമ്മേളനം വിളിയ്ക്കാനും ഗവർണറെ കാണാനും ടിവികെ തീരുമാനിച്ചത്.

വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ എന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ എടുത്തത്. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കും എന്നാണ് സ്റ്റാലിൻ പറഞ്ഞത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍