കോഴിക്കോട് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.
കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ 2 ന് പ്രതിഷേധ സൂചകമായി കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകൾ പറഞ്ഞു. ദിവസം 3000 മുതൽ 4000 രൂപ വരെ വരുമാനത്തിൽ കുറവുണ്ട്.
ഇതിനൊപ്പം ഇന്ധന വില വർധനവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്ന വയനാട് ജില്ലയിക്കുള്ള സർവ്വിസ് മുതൽ കോഴിക്കോട്-കുറ്റ്യാടി,കുന്നമംഗലം,താമരശ്ശേരി,മുക്കം,മാവൂർ,വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ടം. 1200 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ വൈകാതെ ഓട്ടം നിന്നു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ബസുടമകൾ പറയുന്നു
