പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി


മലപ്പുറം: പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയില്‍ പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ, ഭരണഘടന ബാധ്യത നിറവേറ്റാത്ത, ഫെഡറല്‍ തത്വങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാന്‍ഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പി എം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചും യൂത്ത് ലീഗ് പ്രതിഷേധിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചെന്നും ഈ സര്‍ക്കാരിന് അത് തുടരാതിരിക്കാന്‍ ആവില്ലെന്നുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.

അതിനിടയില്‍ പിഎം ശ്രീയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ നിലപാടെന്നും യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസും ലീഗും പ്രത്യേകിച്ചും വലിയ വിവാദം ആക്കിയ പദ്ധതിയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപി സിപിഎം ഡീല്‍ എന്നായിരുന്നു ആക്ഷേപമെന്നും അധികാരത്തില്‍ വന്നാല്‍ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലില്‍ ഒഴുക്കുമെന്നും പ്രഖ്യാപിച്ചു. സ്ഥിതി എല്ലാവരും ഇപ്പോള്‍ കാണുന്നുണ്ട്. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എതിര്‍പ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.