ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലുടമയുടെ 3 പല്ലുകൾ നഷ്ടമായി,സംഭവം തൃശ്ശൂരിൽ

തൃശൂരിലും ഹോട്ടലിൽ തല്ലുമാല. ചിക്കൻ ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇവിടെ കൂട്ടയടിയിൽ കലാശിച്ചത്. തൃശൂർ വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ചോദ്യം ചെയ്യാൻ എത്തിയവർക്കും പരിക്കേറ്റു.

മിണാലൂർ സെലക്റ്റ് ദർബാര്‍ റസ്റ്റോറന്റില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി.

ഹോട്ടൽ ഉടമയായ മുജീബി(38)ൻ്റെ മൂന്ന് പല്ലുകൾ സംഘർഷത്തിൽ നഷ്ടമായി. ക്രിക്കറ്റ് ബാറ്റും വടികളും ഉൾപ്പെടെയുള്ളവയുമായെത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. എന്നാല്‍ ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവരും പറയുന്നു.