കോഴിക്കോട്: ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ട്രോളിയ അര്‍ജന്റീന ആരാധകരായ യുവാക്കളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

കുറ്റിക്കാട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വേള്‍ഡ് കപ്പ് 2026 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ട്രോളും തര്‍ക്കവും. വ്യാഴാഴ്ച രാത്രിയോ വാടക വീട്ടില്‍ എത്തി സംഘം മര്‍ദ്ദിച്ചു എന്നാണ് പരാതി. നിഖില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.