പാതയോരങ്ങളിലെ അനധികൃത ബോർഡ്: തോരണത്തിനും കൊടിക്കുമടക്കം പിഴ 5000; പോലീസിന് ഇടപെടാം
തിരുവനന്തപുരം: പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്. ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെയാണിത്. ഓരോ അനധികൃത ബോർഡിനും തോരണത്തിനും കൊടിക്കും ഫ്ലക്സിനും 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
രാഷ്ട്രീയപ്പാർട്ടികളും സംഘടനകളുംെവച്ച ബോർഡ് നീക്കുമ്പോൾ പിഴനൽകുന്നില്ലെങ്കിൽ സ്ഥാപിച്ചവർക്കെതിരേ സെക്രട്ടറിയുടെ ശുപാർശയിൽ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിമാർ നിർദേശംനൽകണം. ബോർഡ് നീക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകുകയുംവേണം.
ബോർഡുകളുടെ എണ്ണത്തിന് ആനുപാതികമായി പിഴ ഈടാക്കാതിരിക്കുകയോ കുറഞ്ഞതുക രേഖപ്പെടുത്തുകയോ പിഴയൊന്നും ഈടാക്കാതിരിക്കുകയോ ചെയ്താൽ സെക്രട്ടറിമാർക്കെതിരേ നടപടി വരും. പിഴ ഒഴിവാക്കിയാൽ സെക്രട്ടറിമാരിൽനിന്ന് ഈടാക്കും.
വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, മതസ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, സർക്കാർ -അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം നിർദേശം ബാധകം.
നടപടി ഇങ്ങനെ
*സ്ഥാപിച്ചവർ മാറ്റിയില്ലെങ്കിൽ നീക്കാനും സംസ്കരിക്കാനും ചെലവ് ഈടാക്കും. നിയമ നടപടിയുമുണ്ടാകും
* നീക്കംചെയ്തവയുടെ എണ്ണം, പിഴത്തുക, കുടിശ്ശിക, റവന്യൂ റിക്കവറി, എത്രയെണ്ണത്തിൽ നടപടിയെടുക്കാനുണ്ട്, എഫ്.ഐ.ആറിന്റെ എണ്ണം, കെ- സ്മാർട്ട് വഴി ലഭിച്ച പരാതികളെത്ര എന്നിവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കൃത്യമായി നൽകണം. പിഴ അടച്ചാൽ കേസ് ഒഴിവാകും.
