അറസ്റ്റിലായ കായികാദ്ധ്യാപകനെതിരെ കൂടുതൽ പരാതികൾ

കട്ടിപ്പാറ: കായിക താരമായിരുന്ന വിദ്യാർത്ഥിയെ പീഢിപ്പിച്ച കേസിൽ പോക്സോ പ്രകാരം അറസ്സ്റ്റിലായ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറയിൽ വി ടി മനീഷിനെതിരെ കൂടുതൽ പരാതികൾ.

സ്കൂളിലെ പത്താം ക്ലാസിൽ പഠിച്ചിരുന്ന കായിക താരം  ' വിദ്യാർത്ഥിനിയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

മൂന്നര മാസം മുമ്പ് സ്കൂളിലെ ജിംമ്മിൽ വെച്ച് പരിശീലനത്തിനിടെ തളർന്ന വിദ്യാർത്ഥിനിയെ നിരവധി തവണ ചവിട്ടുകയും ഇതേ തുടർന്ന് കാലിൻ്റെ തുടയെല്ല് പൊട്ടുകയുമായിരുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ, വെള്ളം പോലും നൽകുകയോ ചെയ്തില്ല.  വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാർച്ച് മാസം 19 ന് ആയിരുന്നു സംഭവം.ഇരുപതാം തിയ്യതി രാവിലെ മകൾ വീണ് പരിക്കേറ്റിട്ടുണ്ട് എന്ന് വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടുകരെത്തി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. കുടുംബത്തിന് ചികിത്സക്കായി അധ്യാപകനോ, സ്കൂൾ അധികൃതരോ യാതൊരു സഹായവും നൽകിയിരുന്നില്ല.
അധ്യാപകൻ്റെ പീഢന വിവരം പുറത്തു വന്ന അവസരത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ മാതാവാണ് അധ്യാപകൻ മർദ്ദിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.
തുടർന്ന് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും ശരിയായ വിവരങ്ങൾ ചോദിച്ചറിയുകയും താമരശ്ശേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു.പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഇപ്പോഴും പരസഹായമില്ലാതെ നടക്കാൻ സാധിക്കില്ല. കുട്ടിയുടെ കായിക ഭാവി തന്നെ അധ്യാപകൻ തകർത്തു കളഞ്ഞതായി രക്ഷിതാക്കൾ പറഞ്ഞു.

അധ്യാപകൻ വേറൊരു വിദ്യാർത്ഥിനിയെ ഫോണിലൂടെ തെറി പറയുന്നതും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മറ്റൊരു വിദ്യാർത്ഥിനിയോട്  കുറ്റസമ്മതം നടത്തുന്നതുമായ ശബ്ദ റിക്കോർഡിംഗും പുറത്ത് വന്നിട്ടുണ്ട്.