സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം

സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണം അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമെന്ന ആരോപണം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട് (TPR rate in kerala). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പകുതിയിലേറെ പ്രദേശങ്ങളും മുപ്പൂട്ടിലാണ്. ടിപിആര്‍ നിര്‍ണയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു.

ടിപിആര്‍ പ്രകാരം അടച്ചിടലിലേക്ക് നീങ്ങുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം കൂടുകയാണ്. ഒരു പഞ്ചായത്തില്‍ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള്‍ രോഗിയെന്ന് കണ്ടെത്തിയപ്പോള്‍ 100 % ടിപിആര്‍ എന്നു നിര്‍ണയിച്ച സംഭവമുണ്ട്. കാസര്‍ഗോട്ടെ വോര്‍ക്കാടി പഞ്ചായത്തിലായിരുന്നു ഇത്.
49153 ജനങ്ങളുള്ള കാസര്‍ഗോട്ടെ അജാന്നൂരില്‍ ഒരാഴ്ച 737 പരിശോധന നടത്തി 193 പേര്‍ പോസിറ്റീവായി. ടിപിആര്‍ 26 ശതമാനത്തിനു മുകളിലാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ രോഗികള്‍ ഏറെയുണ്ടെങ്കിലും പരിശോധനകളുടെ എണ്ണത്തിലൂടെ സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവായപ്പോള്‍ പരിശോധനയും രോഗികളും കുറഞ്ഞ മറ്റു ചില തദ്ദേശ സ്ഥാപനങ്ങള്‍ മുപ്പൂട്ടില്‍ കുടുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും കൊവിഡ് രോഗബാധിതരുടെ എണ്ണവും തമ്മിലുള്ള അനുപാതം കണക്കിലെടുത്ത് വിവിധ കാറ്റഗറികള്‍ നിശ്ചയിച്ചാല്‍ ഭൂരിപക്ഷം പ്രദേശങ്ങളും അടച്ചിടല്‍ പരിധിക്ക് പുറത്തു വരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍