പെരുന്നാള്‍ ഇളവുകള്‍: സുപ്രീംകോടതിയില്‍ കേരളം മറുപടി നല്‍കി

പെരുന്നാളിനോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് സംബന്ധിച്ച് കേരളം സുപ്രീംകോടതിയില്‍ മറുപടി നല്‍കി. വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ടി.പി.ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് കോടതിയെ സമീപിച്ചത്. 0.2 ശതമാനം ടി.പി.ആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടിയാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തില്‍ ടി.പി.ആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസുകള്‍ ഉണ്ടായിട്ടും പെരുന്നാളിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.
വ്യാപാരികളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പെരുന്നാളിനോട് അനുബന്ധിച്ച് മൂന്നുദിവസം കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് അനുമതി. തിരക്കൊഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍