നടി ശരണ്യ ശശി അന്തരിച്ചു

     ശരണ്യ ശശി

തിരുവനന്തപുരം• ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പിന്നീട് തുടര്‍ച്ചയായ ചികില്‍സയുടെ നാളുകളായിരുന്നു. ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയിലൂടെ ട്യൂമര്‍ മാറ്റിയെങ്കിലും ഇടവേളകളില്‍ വീണ്ടും വളര്‍ന്നു കൊണ്ടിരുന്നു. ചികില്‍സാ ചെലവും പ്രതിസന്ധി സൃഷ്ടിച്ചു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലില്‍ സജീവമായതോടെ തിരുവനന്തപുരത്തേക്കു താമസം മാറ്റുകയായിരുന്നു. അമ്മയും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ദുരിതകാലത്ത് സീരിയല്‍ കലാകാരന്‍മാരുടെ സംഘടനായ ആത്മയും സുഹൃത്തുക്കളും കൂടെനിന്നു. ചെമ്പഴന്തി അണിയൂരിലെ 'സ്‌നേഹസീമ' എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ച സീമ ജി.നാരോടുള്ള സ്‌നേഹ വായ്പിന്റെ പേരിലാണ് വീടിനു സ്‌നേഹസീമയെന്നു പേരിട്ടത്.

നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു അവർ തിരികെവന്നിരുന്നത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടോ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

AM MOTORS Best Price Challenge ലൂടെ നിങ്ങളുടെ വാഹനം  Exchange ചെയ്യുമ്പോൾ മറ്റാർക്കും നല്കാനാവാത്ത ഉയർന്ന വില നൽകുന്നു !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍