മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിയ 17 കിലോയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
കൊണ്ടോട്ടി: വില്പനക്കായി കാറിൽ കടത്തികൊണ്ടു വന്ന 17 Kg കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്നു പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി ( 51) താമരശ്ശേരി തച്ചൻ പോയിൽ അബ്ദുൾ ജലീൽ ( 38) എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈ എസ് പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൊണ്ടോട്ടി ടൗണിൽ നിന്നാണ് 10 ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് പിടികൂടിയത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രൂപികരിച്ച സംഘത്തിന് ഈ കേസിൽ അറസ്റ്റിലായ ചില പ്രതികൾക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധം ഉള്ളതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്. ഇവരുടെ സംഘത്തിൽ പ്പെട്ട ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സ്വർണ്ണക്കടത്തു സംഘങ്ങൾ ലഹരി മാഫിയയുമായി അടുത്ത ബന്ധം ഉള്ളതായും വിദേശത്തേക്ക് കാരിയർമാരെ ഉപയോഗിച്ച് മയക്കുമരുന്നും തിരിച്ച് സ്വർണ്ണവും കടത്തിയിരുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ. എസ് പി അഷ്റഫ് , നർക്കോട്ടിക്ക് സെൽ ഡിവൈ എസ് പി ഷംസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ്, എസ് ഐ മാരായ അജാസുദീൻ, രാധാകൃഷ്ണൻ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍