മലപ്പുറത്തെ സൗഹാന് വേണ്ടി ചെക്കുന്ന് മലയിൽ നടത്തിയ വിപുലമായ തെരച്ചിലും ഫലം കണ്ടില്ല; മൂന്നാഴ്ചയ്ക്കു ശേഷവും കുട്ടി കാണാമറയത്ത്


മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ കാണാതായ പതിനഞ്ചു വയസുകാരൻ സൗഹാനു വേണ്ടി പോലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരിക്കൽ കൂടി  ചെക്കുന്ന് മലയിൽ തിരച്ചിൽ നടത്തി. 400ലേറെ വളണ്ടിയർമാർ ഒന്നിച്ച് തിരഞ്ഞിട്ടും  സൗഹാനെ കണ്ടെത്താനായില്ല. ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ നിന്ന്  കഴിഞ്ഞ മാസം പതിനാലിന് ആണ്  15 വയസ്സുകാരൻ മുഹമ്മദ് സൗഹാനെ കാണാതായത്.

ഞായറാഴ്ച അരീക്കോട് പൊലിസ് ഇൻസ്‌പെക്ടർ ലൈജു മോന്റെ നേതൃത്വത്തിലാണ് 465 വിവിധ സന്നദ്ധ വളണ്ടിയർമാർ ചെക്കുന്ന് മലയുടെ താഴ് വാരത്തിൽ തിരച്ചിൽ നടത്തിയത്. മലയുടെ ഓരോ മേഖലയിലും വിശദമായി പരിശോധന  നടത്തിയെങ്കിലും  സൗഹാനെ കണ്ടെത്താനായിരുന്നില്ല. കാണാതായി 21 ദിവസം പിന്നിട്ടിട്ടും വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലയിലെ വിവിധ സന്നദ്ധ വളണ്ടിയർമാരുടെ സേവനം ഉപയാഗിച്ച് അവസാനഘട്ട തിരച്ചിൽ നടത്തിയത്. ജില്ലയിലെ എട്ട് ഫയർഫോഴ്സ്സ് സ്റ്റേഷന് കീഴിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ട്രോമാ കെയർ, മറ്റു സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകരുടെ വളണ്ടിയർമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലം ലഭിച്ചില്ല.

സൗഹാൻ്റെ വീടും പരിസരവും എട്ടായി ഭാഗിച്ച് ആയിരുന്നു തിരച്ചിൽ. ഓരോ ടീമിലും 15 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവർക്ക് പ്രത്യേക നിർദേശവും പൊലീസ് നൽകിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിലുകളിൽ നിന്ന് വ്യത്യസ്തമായി വിശദ പരിശോധനയാണ് നടന്നത്. പരിസരത്തെ കുഴികളും വെള്ളക്കെട്ടുകളും, കാടുകളും, പാറമടകളും എല്ലാം വിശദമായി പരിശോധിച്ചു. കൂട്ടമായി രണ്ട് തവണ തിരച്ചിൽ നടത്തിയെങ്കിലും തുമ്പ് കണ്ടെത്താനായില്ല. ഇതോടെ പോലീസ് മറ്റ് വഴികൾ അന്വേഷിക്കുക ആണ്.

കുട്ടി വിദൂരങ്ങളിലേക്ക് സമ്മതം കൂടാതെ പോവില്ലന്ന് രക്ഷിതാക്കൾ അവകാശപ്പെടുന്നുണ്ട്. ശാരീരികമായും മാനസികമായും വളർച്ച കുറവുള്ള സൗഹാൻ തനിയെ ഇത്രയും ദൂരം, ഈ സമയം പോവുകയില്ല എന്നാണ് എല്ലാവരും ഒരുപോലെ വിലയിരുത്തുന്നത്. കുട്ടിയെ ആരെങ്കിലും തട്ടി കൊണ്ട് പോയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

സംശയാസ്പദമായ സ്ഥലങ്ങൾ കിളച്ച് നോക്കുകയും , അടയാളപ്പെടുത്തി  തുടർ പരിശോധന   നടത്തുന്നുമുണ്ട്.

അരീക്കോട് പോലീസ് ഇൻസ്പെക്ടർസി വി ലൈജുമോൻ,മലപ്പുറം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ, എ .എസ്. ടി .ഒ പ്രദീപ് പാമ്പലത്ത്, കോഡിനേറ്റർമാരായ ഉമറലി ശിഹാബ്, ജിനീഷ്, ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ.

വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു അനുമാനം. അന്നും ചെക്കുന്ന് മല അരിച്ചുപൊറുക്കിയിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. തുടർച്ചയായി ഒരാഴ്ചയോളം ചെക്കുന്ന് മലയിൽ പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ മാസം 26 ന് പോലീസ് നൽകിയ വാർത്ത കുറിപ്പ് ഇങ്ങനെ -

വെറ്റിലപ്പാറ ചൈരങ്ങാട് താമസിക്കുന്ന സൗഹാന്‍ (15 വയസ്) എന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ 2021 ഓഗസ്റ്റ് 14 മുതല്‍ കാണ്‍മാനില്ല. ഇരുനിറം, മെലിഞ്ഞ ശരീരം, 130 സെ.മി നീളം, വയറ് ചാടിയ പ്രകൃതം, വായില്‍ കൈയിടുന്ന സ്വഭാവം എന്നിവയാണ് അടയാളങ്ങള്‍. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അരീക്കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2850222, 9497980660, 9497934308.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍