പാല്‍ വാങ്ങാനെന്ന പേരില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂട്ടറില്‍ കറങ്ങി; അമ്മാവന് പിഴ 25,000 രൂപ


കൊച്ചി: മോട്ടര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയില്‍ പിടിയിലായത് പ്ലസ്ടു വിദ്യാര്‍ഥി. കഴിഞ്ഞദിവസം 16 വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ കുട്ടിഡ്രൈവര്‍മാരെ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒജി അനന്തകൃഷ്ണന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 17കാരന്‍ പിടിയിലായത്.

വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്നു വിദ്യാര്‍ഥി. സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കൈയോടെ പിടികൂടിയത്.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നല്‍കി. കുട്ടിയ്‌ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് പ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥിയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് 25 വയസ്സാകാതെ നല്‍കില്ലെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പീറ്റര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.എന്‍. ഗുമുദേശ്, ടി.എസ്. സജിത് എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍