ഇന്ധന വില: കേരളം എത്ര കുറയ്ക്കും; കാത്തിരുന്ന് കാണാമെന്ന് കെ സുരേന്ദ്രന്‍


രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധന വിലയ്ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം എത്ര കുറയ്ക്കുമെന്ന ചോദ്യം ഉന്നയിക്കുന്ന അദ്ദേഹം, ഇക്കാര്യം കാത്തിരുന്ന് കാണാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുളളത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്. ദീപാവലി സമ്മാനം എന്ന സൂചനയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ സംസ്ഥാനങ്ങള്‍ ഇന്ധന വിലയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

 കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ തയ്യാറാവണം. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

എന്നാല്‍, പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തിരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനരോക്ഷത്തില്‍ നിന്നും മുഖം രക്ഷിക്കാനാണെന്നുമായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തിയ പ്രതികരണം. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിതെനും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തുന്നു.

കെഎന്‍ ബാലഗോപാലിന്റെ പ്രതികരണം

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും മേല്‍ ചെലുത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തര്‍ദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്. ഇപ്പോള്‍ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്നും താല്‍ക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണ്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസല്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍