റാപ്പിഡ് ടെസ്റ്റ്; മണിക്കൂര്‍ വീത്യാസത്തില്‍ രണ്ട് റിസല്‍ട്ട്, പരിശോധനാ ഫലം കൃത്യമല്ലെന്ന് അഷ്‌റഫ് താമരശ്ശേരി


തിരുവനന്തപുരം: വിദേശത്തേക്ക് പോകേണ്ട പ്രവാസികളെ വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആര്‍ പരിശോധനയുടെ പേരില്‍ ചൂഷണം ചെയ്യുന്നുവെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശേഷം യു എ ഇയിലേക്ക് തിരികെ പോകാനൊരുങ്ങുന്നതിനിടെ നേരിടേണ്ടി വന്ന സ്വന്തം അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് മുന്നോടിയായി 2490 രൂപ നല്‍കി നടത്തിയ റാപ്പിഡ് പി സി ആര്‍ പരിശോധനയില്‍ അദ്ദേഹത്തിന് പോസിറ്റീവ് ഫലമാണ് ലഭിച്ചത്. യാത്ര ചെയ്യാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ഇറക്കി വിട്ടു. 24 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്നും ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.

അര്‍ദ്ധരാത്രി പുറത്തിറങ്ങി നിന്ന് എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിച്ചപ്പോള്‍ കൊച്ചിയിലേക്ക് പോയി നോക്കാമെന്ന് തോന്നി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി പിടിച്ച് കൊച്ചിയില്‍ പോയി. രാവിലെ 10.10നുള്ള വിമാനത്തില്‍ ഇതിനിടെ ഓണ്‍ലൈനായി ടിക്കറ്റും ബുക്ക് ചെയ്തു. പുലര്‍ച്ചെ 4.45ന് നെടുമ്പാശേരിയിലെത്തി വീണ്ടും 2490 രൂപ നല്‍കി റാപ്പിഡ് പി സി ആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ഏഴ് മണിക്കൂര്‍ യാത്രയ്ക്കിടെ തന്റെ കൊവിഡ് മാറിയോ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസിറ്റിലൂടെ ഉയര്‍ത്തുന്ന ചോദ്യം. പരിശോധന നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ കൃത്യതയില്ലാതെ മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തെറ്റായ പരിശോധനാ ഫലം കാരണം നിരവധി പ്രവാസികള്‍ക്ക് സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍