ഫോണിലൂടെ ബന്ധം സ്ഥാപിച്ച് തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍


മലപ്പുറം: മിസ്ഡ് കോളും മെസേജും വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് പണവും, ആഭരണങ്ങളും കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രണ്ട് പേര്‍ കരുവാരക്കുണ്ട് പൊലിസിന്റെ പിടിയില്‍. ത്രിക്കളൂര്‍ പുല്ലാട്ട സ്വദേശി മാങ്ങാട്ടു തൊടി റഷീദ്, സഹായി കൊളങ്ങര ഖദീജ എന്നിവരെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് പറയറ്റയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ.സുജിത്ത് മുരാരിയും സംഘവും അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി മിസ്ഡ് കോള്‍, മെസേജ് എന്നിവ മുഖേന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും തഞ്ചത്തില്‍ സ്വര്‍ണ്ണാഭരണങ്ങളും, പണവും കൈകലാക്കി തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലായ റഷീദും, ഖദീജയും.

ഇത്തരത്തില്‍ കരുവാരക്കുണ്ട് സ്വദേശിനിയെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച് 14 പവന്‍ സ്വര്‍ണ്ണാഭരണം കൈകലാക്കുകയും, മണ്ണാര്‍ക്കാടുള്ള പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പണം കൈപ്പറ്റുകയും ചെയ്ത പരാതിയെ തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് പറയറ്റ യുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വിശദമായ അന്വേഷണത്തില്‍ എസ്.ഐ.സുജിത്ത് മുരാരി, എസ്.സി.പി.ഒ കെ.എസ്.ഉല്ലാസ്, സി.പി.ഒമാരായ ഷിജിന്‍ ഗോപിനാഥ്, അജിത്ത്, മനു പ്രസാദ്, ഹലീ മ എന്നിവരാണ് പ്രതികളെ പിടികൂടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍