വെള്ളിമാടുകുന്ന് നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍ മുറിയെടുക്കാനുള്ള ശ്രമത്തിനിടെ ഇവരില്‍ ഒരാള്‍ പിടിയിലായത്. മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. മുറിയെടുക്കാനായി ഹോട്ടലില്‍ എത്തിയ കുട്ടികളോട് ജീവനക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ടു

 എന്നാല്‍ ഇവരുടെ പക്കല്‍ രേഖകളൊന്നുമില്ലായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ റൂമെടുക്കാനെത്തിയ കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.

എന്നാല്‍ അഞ്ച് പെണ്‍കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെ ശുചിമുറിയില്‍ പോയ ഒരു പെണ്‍കുട്ടിയാണ് പിടിയിലായത്. കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി കോഴിക്കോട് നിന്നും പോലീസ് കര്‍ണാടകയിലേക്ക് പുറപ്പെട്ടു. ഇവരുടെ കൂടെ രണ്ട് ആണ്‍കുട്ടികളും ഉണ്ടെന്ന് ഹോട്ടല്‍ ഉടമ പോലീസിന് മൊഴി നല്‍കി. ഈ ആണ്‍കുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് പെണ്‍കുട്ടികള്‍ ബെംഗളൂരുവിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടികളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്.ബുധനാഴ്ച വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍