മുസ്‌ലിം ലീഗിലെ വിഭാഗീയത; വീണ്ടും വെട്ടിലായി പിഎംഎ സലാം, ശബ്ദരേഖ പുറത്ത്


കോഴിക്കോട്: മുസ്ലിം ലീഗിലെ വിഭാഗീയത വ്യക്തമാക്കുന്ന തരത്തിലുള്ള ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിടുമെന്നാണ് ശബ്ദരേഖയിൽ സലാമിന്റെ പ്രഖ്യാപനം. ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീൻ കോയയ്ക്കെതിരെയാണ് മാതൃഭൂമി ന്യൂസ് പുറത്തു വിട്ട ശബ്ദരേഖയിൽ അദ്ദേഹം സംസാരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ അപാകമുണ്ട്

മോയിറ്റിക്ക് വേണ്ടി ഒരു സംഘടനയെ ഇല്ലാതാക്കണോ?

കൽപ്പിച്ചു കൂട്ടി പിന്നോട്ട് വലിക്കുകയാണ്. വിജയത്തിന് തടസമായി നിൽക്കുന്ന കാൻസറുണ്ട്... തുടങ്ങിയ കാര്യങ്ങളാണ് ശബ്ദരേഖയിൽ പറയുന്നത്.

മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായ കെ മൊയ്തീൻ കോയയെയാണ് മോയിറ്റി എന്ന് വിളിക്കുന്നത്. ഇദ്ദേഹത്തിനെതിരെയാണ് രൂക്ഷമായ രീതിയിൽ പിഎംഎ സലാം വിമർശനം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വ യോഗത്തിൽ, തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ചില മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ടിരുന്നു. അതിൽ ഒന്ന് കോഴിക്കോട് സൗത്ത് മണ്ഡലമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചു വിടാൻ വേണ്ടി പിഎംഎ സലാമും വിഭാഗവും തീരുമാനിച്ചിരുന്നു എന്നാണ് പുറത്തു വന്ന ഫോൺ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാൻ ബിജെപിക്കാരെ കാണാൻ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന പിഎംഎ സലാമിന്റെ ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോൾ നേതൃത്വത്തിനെതിരെയുള്ള ശബ്ദ രേഖയും പുറത്തു വന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍