400 രൂപ മുടക്കി വാങ്ങിയ ബാഗ് അന്നുതന്നെ കീറി; പിങ്ക് പോലീസിന്റെ ഇടപെടല്‍, യുവതിക്ക് ബാഗ് നൽകി കടയുടമ


കോട്ടയം: സാറെ, നാനൂറ് രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങൾവെച്ച് ബാഗെടുത്തപ്പോൾ ബാഗ് കീറി സാധനങ്ങൾ മുഴുവൻ നിലത്തുവീണു, കടയിൽച്ചെന്നപ്പോൾ മാറ്റിനൽകില്ലന്നാണ് പറഞ്ഞത്. പലരും പറഞ്ഞു നിങ്ങളോട് പറഞ്ഞാൽ സഹായിക്കുമെന്ന് അതുകൊണ്ടുവന്നതാണ്.

യുവതിയുടെ പറച്ചിൽകേട്ട് നഗരത്തിൽ ജോലിയിലുണ്ടായിരുന്ന പിങ്ക് പോലീസ് സംഘം ആദ്യം ഒന്നമ്പരന്നു. പിന്നീട് യുവതിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് ബാഗ് മാറ്റിയെടുക്കാൻ പിങ്ക് പോലീസിന്റെ സഹായം തേടിയത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെ കോട്ടയം നാഗമ്പടത്തായിരുന്നു സംഭവം.

കഷ്ടപ്പാടുകളുടെ നടുവിലാണ് യുവതിയുടെ ജീവിതം അമ്മ മരിച്ചതോടെ വീട്ടിൽ ബുദ്ധിമുട്ടായി. സ്വന്തമായി ജോലിചെയ്ത് ജീവിച്ചോണമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്. അതിനാൽ ഹോം നേഴ്സായി ജോലിക്കുപോയിത്തുടങ്ങി. അതിനുവേണ്ടിയാണ് കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയിൽനിന്ന് ബാഗ് വാങ്ങിയത്. എന്നാൽ, വാങ്ങി വീട്ടിൽ കൊണ്ടുചെന്നയുടൻ ബാഗ് കീറി.

തിരികെ കടയിലെത്തിയെങ്കിലും കടക്കാർ മാറ്റിനൽകിയില്ല. വാങ്ങിയ സമയത്ത് ബില്ലും നൽകിയില്ല. വീണ്ടുമൊരു നാനൂറ് രൂപയെടുക്കാനുള്ള ബുദ്ധിമുട്ടികൊണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് പറഞ്ഞത് പോലീസിന്റെ സഹായംതേടാൻ. അങ്ങനെയാണ് പിങ്ക് പോലീസിന്റെ സഹായംതേടി യുവതിയെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോൾ എന്നിവർ അപ്പോൾത്തന്നെ പോലീസ് വാഹനത്തിൽ യുവതിയുമായി നഗരത്തിലെ കടയിലെത്തി. ഉടമയുമായി സംസാരിച്ചു. ബാഗ് മാറ്റി നൽകയില്ലെങ്കിൽ പരാതിയുമായി മുന്നോട്ട്പോകുമെന്ന് പോലീസ് അറിയിച്ചു. അപ്പോൾത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് നൽകി പ്രശ്നം പരിഹരിച്ചു.

യുവതിയുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞാണ് യുവതിയുമായി ഉടൻതന്നെ കടയിലേക്ക് പോയതെന്ന് പോലീസ് ഉദ്യോഗസ്ഥ താനിയ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍