പെട്രോള്‍, ഡീസല്‍ വിലയില്‍ വർദ്ധനവ് ഉണ്ടാകാൻ സാധ്യത.
സംസ്ഥാനങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വിലകളിൽ വൻ വർധനയുണ്ടായേക്കാം.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ നിലവാരത്തിലെത്തിയതോടെയാണ് വിലവർധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ.
ഡിസംബർ ഒന്നിലെ നിലവാരപ്രകാരം അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളർ നിലവാരത്തിലായിരുന്നു. ഒമിക്രോൺ ഭീഷണിയെതുടർന്നാണ് നവംബർ നാലിലെ 81 ഡോളർ നിലവാരത്തിൽനിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാൽ മൂന്നാംതരംഗം ഭീഷണി ഉയർത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായത്. യുക്രെയിൻ, റഷ്യ സംഘർഷവും വിലകൂടാൻ കാരണമായി.
നവംബർ നാലിനുശേഷം അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 15ശതമാനമാണ് വിലവർധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തിൽ തുടർന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവർധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും.
മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെതുടരുകയാണ്. കൊച്ചിയിൽ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍