സജി ചെറിയാനെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കി; പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കും


ആലപ്പുഴ: ചെങ്ങന്നൂരില്‍ പിഴുത അടയാളക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ലുകളാണ് പുനസ്ഥാപിക്കാനൊരുങ്ങുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് കല്ലുകള്‍ പുനസ്ഥാപിക്കാനൊരുങ്ങുന്നത്.

ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍. ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്. പ്രതിപക്ഷം പാവപ്പെട്ട കോളനി നിവാസികളെ ഇളക്കിവിട്ട് മണ്ണെണ്ണ കൊടുക്കുകയാണ് ചെയ്തത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നിങ്ങുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി അനുവദിച്ചിരുന്നു.

സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചോദ്യം. എന്തിനാണ് മുന്‍ ധാരണകളെന്നും സുപ്രീംകോടതി ചോദിച്ചു.

സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍