ബസ് പണിമുടക്കില്‍ വലഞ്ഞത് വിദ്യാര്‍ത്ഥികള്‍

താമരശ്ശേരി:ബസ് പണിമുടക്കില്‍ വലഞ്ഞത് വിദ്യാര്‍ത്ഥികൾ.ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയ സമയത്ത് തന്നെ ബസ് സർവീസ് നിലച്ചതോടെ വിദ്യാർഥികൾ ഏറെ ദുരിതത്തിലായി. സാധാരണ നിലക്ക് പത്തു മണിക്കുള്ള പരീക്ഷക്ക് ഒമ്പതിനോ അതിന് ശേഷമോ വീട്ടില്‍ നിന്നിറങ്ങേണ്ട കുട്ടികള്‍ പലരും നേരത്തെ പുറപ്പെടേണ്ടി വന്നു. പ്രഭാത ഭക്ഷണം പോലും കഴിക്കാതെയാണ് പലരും വീട്ടില്‍ നിന്നിറങ്ങിയത്. ഓട്ടോയേയും മറ്റും ആശ്രയിച്ചാണ് സ്‌കൂളുകളിലെത്തിയിരിക്കുന്നത്.

പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വിസ് നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കോഴിക്കോട് ജില്ലയിൽ അതുണ്ടായില്ല. പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സ്വകാര്യബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍