സ്ത്രീകൾക്ക് സന്ദർശനാവസരം; ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ നാദാപുരം വലിയ ജുമ മസ്ജിദ്

നാദാപുരം: 'നാദാപുരം പള്ളിയിലെ ചന്ദനം കുടത്തിലെ' എന്ന് തുടങ്ങുന്ന പ്രശസ്ത സിനിമാ ഗാനം മൂളാത്തവർ കുറവാണ്. എന്നാൽ നാദാപുരം പള്ളിയിൽ ചന്ദനക്കുടമില്ലെന്നത് പലർക്കും അറിയില്ല. പാട്ട് കവി വർണനയാണെങ്കിലും മലയാളി ഉള്ളടെത്തെല്ലാം പാട്ടിനൊപ്പം ഒഴുകിയ ഒരു പേരുണ്ട്, നാദാപുരം വലിയ ജുമ മസ്ജിദ്. ചരിത്രമുറങ്ങുന്ന നാദാപുരം വലിയ ജുമ മസ്ജിദ് ഒരു ചരിത്ര മൂഹൂർത്തത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ്.

പള്ളിയിൽ സ്ത്രീകൾക്ക് സന്ദർശിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് മഹല്ല് കമ്മറ്റി. ചൊവ്വാഴ്ച്ച രാവിലെ ഒമ്പതുമണി മുതൽ അഞ്ചുമണി വരെയാണ് സന്ദർശന സമയം. നാദാപുരം വലിയ പള്ളിയിൽ സന്ദർശനാവസരം നൽകണമെന്ന സ്ത്രീകളുടെ അഭ്യർഥന മാനിച്ചാണ് കമ്മിറ്റി ഭാരവാഹികൾ സന്ദർശനത്തിന് അവസരം ഒരുക്കുന്നത്. നാലു പതിറ്റാണ്ട് മുമ്പ് വലിയ പള്ളി സന്ദർശിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതിനുള്ള അവസരം ഉണ്ടായിരുന്നില്ല.

എറണാകുളത്തും കരിപ്പൂരിലും വിമാനത്താവളം വരുന്നതിനു മുമ്പ് ബസുകളിൽ ബോംബെയിൽ പോയി ഹജ്ജിനു പോകുന്ന വേളകളിൽ രാവിലെ വലിയ പള്ളിയിൽ സ്ത്രീകൾ സുബഹി നിസ്കാരം നടത്താറുണ്ടായിരുന്നെന്നും നവാഗതരായ പെൺകുട്ടികൾക്കും യുവതലമുറയ്ക്കും പള്ളിയുടെ നവ്യതയും വിശുദ്ധിയും പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ തീരുമാനമെന്നും ഭാരവാഹികൾ പറഞ്ഞു.

22 ന് ഉറ്റവരെ മറമാടിയ ഖബറുകൾ സന്ദർശിക്കാനും അവസരമൊരുക്കുന്നുണ്ട്. മൂന്നു നിലകളിലുള്ള ചരിത്രപ്രധാനമായ പള്ളിയിൽ ബാങ്ക് വിളിയ്ക്കും നിസ്കാര സമയത്തും മൈക്ക് ഉപയോഗിക്കാറില്ലെന്നത് പ്രത്യേകതയാണ്. മരങ്ങളിലുള്ള കൊത്തുപണികളും കല്ല് കൊണ്ട് പടവുകൾ നിർമിച്ച വലിയ കുളവും പള്ളിയിലെത്തുന്നവരുടെ മനം കുളിർക്കുന്നതാണ്. ചരിത്ര ദിനത്തിനു സാക്ഷ്യം വഹിക്കുന്ന പള്ളി സ്ത്രീകളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍