ഹജ്ജ്: ഇത്തവണ അനുമതി 10 ലക്ഷം പേര്‍ക്ക്


കൊവിഡ് മഹാമാരിയുടെ രൂക്ഷതയ്ക്ക് അയവ് വന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷം വിശ്വാസികള്‍ക്ക് അനുമതി. ഇതില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള ക്വാട്ട അതത് രാജ്യങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനിക്കുക. 65 വയസ് കഴിഞ്ഞവര്‍ക്ക് ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. 

ഹജ്ജില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് സൗദി ഭരണകൂടം അറിയിച്ചു. കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അര ലക്ഷം പേര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. 2020ല്‍ ആയിരം പേര്‍ക്ക് മാത്രമേ ഹജ്ജില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് ഹജ്ജ് കര്‍മ്മം വളരെ സുപ്രധാനമാണ്. പുണ്യ നഗരമായി കണക്കാക്കുന്ന മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അഞ്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് വിശ്വാസികള്‍ മടങ്ങാറ്. കൊവിഡിന് മുന്‍പ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തിയിരുന്നത് 30 ലക്ഷത്തോളം പേരായിരുന്നു.