മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു
പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത് . കേസിൽ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണെന്ന് ആസിയ മൊഴി നൽകിയത്. ഒരു വർഷത്തോളമായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.
എന്നാൽ കുഞ്ഞുള്ള വിവരം ഇവർ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ തർക്കമായതായി പൊലീസ് പറയുന്നു. സുഹൃത്ത് തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ നിന്നും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് സമയത്ത് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് ബോധം പോയതാണെന്ന് പറഞ്ഞു. ഇതോടെ പോലീസിന് സംശയം തോന്നുകയും ആസിയയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
പാലക്കാട് കസബ സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
