ഫ്രഷ് കട്ട് ദുർഗന്ധം; സി.പി.ഐ എം ജനകീയ മാർച്ച് സംഘടിപ്പിച്ചു.


കട്ടിപ്പാറ:  സി പി ഐ എം കോടഞ്ചേരി ലോക്കല്‍  കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്ലാന്റ് പൊളിച്ചെറിയുമെന്ന് സി പി എം മുന്നറിയിപ്പ് നല്‍കി. അമ്പായത്തോട് ഇറച്ചിപ്പാറയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫ്രഷ് കട്ട് എന്ന പേരില്‍ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിച്ചത്. ജനവാസ മേഖലയോട് ചേര്‍ന്ന് ആരംഭിച്ച പ്ലാന്റിനെതിരെ സമീപ വാസികള്‍ രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ചും പ്രതിഷേധങ്ങളെ അവഗണിച്ചുമാണ് മുന്നോട്ട് പോയത്. ദുര്‍ഗന്ധം കാരണം രാപ്പകല്‍ ബേധമന്യെ വീട്ടിനുള്ളില്‍ പോലും നില്‍ക്കാനോ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാതായതോടെ നാട്ടുകാര്‍ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പൊലൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതോടെ നാട്ടുകാരുടെ നിയമ പോരാട്ടം പരാചയപ്പെട്ടു. ദുര്‍ഗന്ധം സഹിച്ച് നിരവധി പേര്‍ രോഗികളായി മാറി. ജീവിതം തീര്‍ത്തും ദുസ്സഹമായ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭം ശക്കമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സി പി ഐ എം കോടഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തുകയുമായിരുന്നു. കമ്പനി കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമാധാനപരമായാണ് സി പി എം ഇപ്പോള്‍ സമരം നടത്തുന്നതെന്നും ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ടാല്‍ നിയമം ലംഘിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം ലോക്കല്‍ സെക്രട്ടറി ഷിജി ആന്ററി അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന ഫാക്ടറി പൊളിച്ചു മാറ്റേണ്ടി വന്നാല്‍ അതിനും സി പി ഐ എം തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു.

പണത്തിന്റെയും നിയമ പരിരക്ഷയുടേയും മറവില്‍ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുകയും പ്രതിഷേധക്കാരെ ഗുണ്ടകളെ അണിനിരത്തി തടയുകയും ചെയ്യുന്ന കമ്പനി വേലി കെട്ടി ഒറ്റപ്പെടുത്താന്‍ നാട്ടുകാര്‍ തയ്യാറാവുമെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ അഹമ്മദ് കോയ മുന്നറിയിപ്പ് നല്‍കി.

സി പി ഐ എം നേതാക്കളായ ജോര്‍ജ് കുട്ടി വിളക്കുന്നേല്‍, കെ പി ചാക്കോച്ചന്‍, എ എം ഫൈസല്‍, പുഷ്പര സുരേന്ദ്രന്‍, ആന്റു മണ്ടകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍