പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് മരണത്തിന് ഇടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടികൂടി.


വൈത്തിരി: പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരില്‍ നിന്ന്  പ്രത്യേക അന്വേഷണ സംഘം ലോറി കണ്ടെത്തിയത്. 

കര്‍ണാടക രജിസ്ട്രേഷനുള്ള പാര്‍സല്‍ ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ തിരൂര്‍ ഭാഗത്തേക്കാണ് ലോറി പോയിട്ടുള്ളതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി എംഡി. സുനിലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

കല്‍പറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷല്‍ (20) ആണ് ലക്കിടി ഓറിയന്റല്‍ കോളജിന് സമീപം നടന്ന അപകടത്തില്‍ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ പാഴ്‌സല്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചെങ്കിലും പാഴ്‌സല്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഹര്‍ഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍