ജലീല്‍ വധം: കുറ്റവാളികള്‍ക്ക് എവിടെനിന്നോ വലിയ സഹായങ്ങള്‍ ലഭിക്കുന്നുവെന്ന സംശയത്തില്‍ പൊലീസ്


പാലക്കാട് അട്ടപ്പാടി സ്വദേശിയായ പ്രവാസി അബ്ദുള്‍ ജലീലിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. സംഭവത്തില്‍ നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്, അഞ്ചു പേരുടേയും അറസ്റ്റ് വൈകീട്ടോടെ ഉണ്ടാകുമെന്നാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറയുന്നത്. പ്രതികള്‍ക്കായി ആരോ വലിയ രീതിയില്‍ സഹായം ചെയ്യുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട പ്രോപ്പര്‍ട്ടി ശരിയായ രീതിയില്‍ കൈമാറാത്തതു കൊണ്ടാവാം അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ടതെന്നും എസ് പി പറഞ്ഞു.

അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘമാണെന്ന സംശയവും പൊലീസിനുണ്ട്. ജലീലിന്റെ വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് അന്വേഷിക്കുന്ന ചിലര്‍ക്ക് ഹവാല ഇടപാടുകാരുമായും ബന്ധമുണ്ടെന്ന് സൂചനയുണ്ട്. അതേസമയം അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിയ യഹിയയെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയെന്നും വീട്ടിലേക്ക് വരാന്‍ വൈകുമെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ജലീലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കേസെടുക്കാതിരിക്കുകയായിരുന്നു.

പിറ്റേന്ന് വിളിച്ചപ്പോള്‍ വീട്ടുകാരോട് പരാതി പിന്‍വലിക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ജലീലിനെ ആശുപത്രിയിലെത്തിച്ചതായി അജ്ഞാതന്റെ നെറ്റ് കോള്‍ ലഭിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ജലീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു.

അട്ടപ്പാടി അഗളി സ്വദേശിയാണ് കൊല്ലപ്പെട്ട ജലീല്‍. ഈ മാസം 15നാണ് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തിയത്. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍