എട്ടാം ക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; സ്‌കൂള്‍ അധ്യാപകന് 9 വര്‍ഷം തടവ്


തൃശൂര്‍: പോക്‌സോ കേസില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒന്‍പതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58)യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നല്‍കാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ് അനുഭവിക്കണം.

2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷന്‍ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു.


അതിജീവിതയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.

പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, എസ് ഐ പി കെ ദാസ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി അജയ്കുമാര്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍