ഭാരത് ജോഡോ യാത്രക്ക് സംഭാവന കുറഞ്ഞതിന് അക്രമമെന്ന് പരാതി; കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞെന്ന് പച്ചക്കറിവ്യാപാരി


കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് പിരിവിനിടെ അക്രമമെന്ന് പരാതി. സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ തന്റെ കട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്ന് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസ് ആരോപിച്ചു. രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതോടെ പ്രകോപിതരായി സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നെന്നും അനസ് പറഞ്ഞു.അനസ് പറഞ്ഞത്

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഒരു സംഘം കോണ്‍ഗ്രസുകാര്‍ കടയില്‍ വന്നു. 500 രൂപ പിരിവുകൊടുത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ടായിരം രൂപ നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞു. കടയില്‍ അക്രമമുണ്ടാക്കി. ത്രാസ് അടിച്ചുപൊട്ടിച്ചു. സ്റ്റാഫിനെ മര്‍ദ്ദിച്ചു. പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. സാധനങ്ങള്‍ വാരിയെറിഞ്ഞ് നാശനഷ്ടമുണ്ടാക്കി. സഹിക്കാന്‍ പറ്റാത്ത ആക്രമണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. കുന്നിക്കോട് 'ഷാമിയാസ് വെഡ്ഡിങ്ങി'ന്റെ ഉടമസ്ഥന്‍ ഷമീറാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.'

സംസ്ഥാനത്ത് 19 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡാ യാത്രക്ക് ഗതാഗതം, ഭക്ഷണം, താമസസൗകര്യം, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ ഭാരിച്ച ചെലവാണ് കെപിസിസിക്ക് മേല്‍ വരിക. ഭാരത് ജോഡോ യാത്രക്ക് എത്ര രൂപ ചെലവ് വരുമെന്നതില്‍ നേതാക്കളൊന്നും തന്നെ പുറത്തുപറയുന്നില്ല. എന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത് അഞ്ച് കോടി രൂപയോളം ആകെ ചെലവ് വരുമെന്നാണ്. എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മറ്റിക്കും 50,000 രൂപയുടെ കൂപ്പണുകളാണ് പ്രാദേശിക ചെലവുകള്‍ കണ്ടെത്തുന്നതിനായി നല്‍കിയിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍