ടൈഗര്‍ സമീറിനെ ജാമ്യത്തില്‍ വിട്ടു; തോക്കും ഫോണും കസ്റ്റഡിയില്‍
കാസര്‍ഗോഡ്: തെരുവുനായ ആക്രമണം ശക്തമായ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ സമീറിന്റെ തോക്കും, മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസാണ് സമീറിന്റെ എയർ ഗണ്ണും ഫോണും കസ്റ്റഡിയിലെടുത്തത്. ആവശ്യമാകുന്ന ഘട്ടത്തിൽ വീണ്ടും ഹാജരാകണമെന്ന നിബന്ധനയോടെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.
ടൈഗര്‍ സമീറിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നുമുള്ള കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.
വിദ്യാര്‍ത്ഥികളെ തെരുവ് നായകള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്നാണ് സംഭവത്തിൽ സമീറിന്റെ വിശദീകരണം. മകള്‍ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികള്‍ക്കൊപ്പം തോക്കുമായി സമീര്‍ നടന്നുനീങ്ങിയത്. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സമീറിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്ററ്റര്‍ ചെയ്തത്.
മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നത്. സമീര്‍ തോക്കുമായി മുന്നിലും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പിന്നിലായും നടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തെരുവ് നായ്ക്കള്‍ വന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോ പറയുന്നുണ്ട്. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍