പാകിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ല, ഇപ്പോഴുള്ളത് കാറ്റഗറിയില്‍ വന്ന പ്രശ്നം, പരിഹരിച്ച് യാത്ര തുടരാനാകും; വിശദീകരണവുമായി ശിഹാബ് ചോറ്റൂര്‍


ന്യൂദല്‍ഹി: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട തനിക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ശിഹാബ് ചോറ്റൂര്‍.

പാകിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭ്യമാകുമെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്മാനി വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്‍ വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഷാഹി ഇമാമിന്റെ വാക്കുകള്‍ ശരിയായ വിധം മനസിലാക്കാതെയാണ് വാര്‍ത്തകള്‍ വന്നതെന്ന് ശിഹാബ് ചോറ്റൂര്‍ പ്രതികരിച്ചു.

ഇറാനും ഇറാഖും മൂന്ന് മാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നിട്ടുണ്ട്. സൗദിയും ഇതുതന്നെ നല്‍കിയിട്ടുണ്ട്. നടന്നുകൊണ്ട് ഹജ്ജിന് പോവാനുള്ള വിസയും സൗദി അനുവദിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാല്‍ തനിക്ക് വേണ്ടത് ട്രാന്‍സിറ്റ് വിസയാണ്. അതിനാണ് കാത്തുനില്‍ക്കുന്നത്. ഇന്ത്യന്‍ അധികാരികളുടെ രേഖ കിട്ടിയാല്‍ അത് ശരിയാവുമെന്നും ശിഹാബ് പറഞ്ഞു.

ഷാഹി ഇമാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ വിസ നിഷേധിച്ചതുസംബന്ധിച്ച കോരങ്ങാട്  ഓൺലൈൻ ന്യൂസ് വാർത്ത നൽകിയിരുന്നു.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നുമാണ് പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്മാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്.

നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് പറഞ്ഞാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നതെന്നും എന്നാല്‍ ശിഹാബ് ചോറ്റൂര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിച്ചെന്നുമാണ് ഈ റിപ്പോര്‍ട്ടിലുണ്ടിയിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍