പോവുകയാണ്, മക്കളേയും കൂട്ടുന്നു'; വാട്‌സാപ്പില്‍ കുറിച്ചിട്ട് അവര്‍ പോയി...മരണത്തിലേക്ക്
കോട്ടയ്ക്കല്‍: നാലുവയസ്സുകാരി മര്‍സീഹയുടെ പ്രിയപ്പെട്ട സൈക്കിള്‍ മുറ്റത്ത് കിടപ്പുണ്ട്. ഒരു വയസ്സുകാരി മറിയം പിച്ചവെച്ചുനടക്കേണ്ട മുറ്റത്ത് അവരുടെ മരണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്നവരാണ് ചുറ്റും.
ഞങ്ങള്‍ പോവുകയാണ്' വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് റഷീദലിക്ക് വാട്‌സാപ്പില്‍ ഭാര്യ സഫ്വയുടെ ഈ സന്ദേശമെത്തിയത്. മനസ്സിന് വിഷമം താങ്ങാന്‍ കഴിയുന്നില്ല, താനും മക്കളും മരിക്കുകയാണ്. തൊട്ടടുത്തമുറിയില്‍ ഉറങ്ങിയിരുന്ന റഷീദലി ആറുമണിയോടെ ഫോണ്‍ തുറന്ന് സന്ദേശംകണ്ട് ഓടിയെത്തിയെങ്കിലും ഭാര്യയും രണ്ടു പെണ്‍മക്കളും മരിച്ചിരുന്നു.
ചെട്ടിയാംകിണറില്‍ മക്കളെ കൊലപ്പെടുത്തി മാതാവ് മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സഫ്വ എന്തിനീ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. പൊതുവേ സൗമ്യസ്വഭാവക്കാരിയാണ്. റഷീദലിയുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. കുറച്ചുദിവസം മുന്‍പാണ് രണ്ടാമത്തെ മകള്‍ മറിയത്തിന്റെ ആദ്യത്തെ ജന്മദിനം ആഘോഷിച്ചത്. അന്ന് ബന്ധുക്കളെല്ലാം എത്തിയിരുന്നു. അന്നെല്ലാം ഏറെ സന്തോഷത്തോടെയാണ് സഫ്വയെ കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഗള്‍ഫില്‍നിന്ന് എത്തിയശേഷം റഷീദലി തന്നെയും മക്കളെയും പരിഗണിക്കുന്നില്ലെന്ന് സഫ്വ സഹോദരനോട് പറഞ്ഞിരുന്നതായി കല്‍പ്പകഞ്ചേരി എസ്.െഎ. ജലീല്‍ കറുത്തേടത്ത് പറഞ്ഞു.
മാതാവിന് സുഖമില്ലാത്തതിനാലാണ് മുകളിലത്തെ മുറിയില്‍നിന്ന് കിടപ്പ് താഴത്തെ നിലയിലേക്കു മാറ്റിയത്. ഇതിലെല്ലാം സഫ്‌വയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞദിവസം സഫ്വയുടെ സുഖമില്ലാതിരിക്കുന്ന മാതാവിനെ കാണാന്‍ പോകാന്‍ തീരുമാനിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഇതാണ് ഇങ്ങനെയൊരു കൃത്യത്തിന് സഫ്വയെ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
മൂന്ന് സഹോദരങ്ങളുടെ ഏക സഹോദരിയായിരുന്നു സഫ്വ. സംഭവം നടക്കുമ്പോള്‍ റഷീദലിയുടെ മാതാവും സഹോദരിമാരും വീട്ടിലുണ്ടായിരുന്നെങ്കിലും അസ്വാഭാവികമായ ശബ്ദങ്ങളൊന്നുംതന്നെ ആരും കേട്ടിരുന്നില്ല.
താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടു മക്കളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു
വീടിനകത്ത് മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്തു. ചെട്ടിയാംകിണര്‍ നാവുംകുന്നത്ത് റഷീദലിയുടെ ഭാര്യ സഫ്വ (27)യാണ് മക്കളായ ഫാത്തിമ മര്‍സീഹ (4), ഒരു വയസ്സുള്ള മറിയം എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിടപ്പുമുറിയില്‍ മര്‍സീഹയെയും മറിയത്തെയും മരിച്ച നിലയിലും സഫ്വയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ ഷാളുപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം സഫ്വ തൂങ്ങിമരിച്ചെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.
ഗള്‍ഫിലായിരുന്ന റഷീദലി ആറുമാസംമുമ്പാണ് നാട്ടിലെത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഭര്‍ത്താവുമായുള്ള വഴക്കാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. താഴത്തെ നിലയിലെ ചെറിയ മുറിക്കുള്ളിലാണ് സഫ്വയും മക്കളും കിടന്നിരുന്നത്. റഷീദലി മറ്റൊരു മുറിയിലുമായാണ് കുറച്ചുനാളായി കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെ തനിക്ക് മനസ്സിന് വല്ലാതെ വിഷമം തോന്നുന്നുവെന്നും മരിക്കുകയാണെന്നും മക്കളെയും കൊണ്ടുപോവുകയാണെന്നുംപറയുന്ന വാട്സാപ്പ് സന്ദേശം സഫ്‌വ ഭര്‍ത്താവിനയച്ചു. ആറുമണിയോടെ സന്ദേശംകണ്ട റഷീദലി മുറി തുറന്നുനോക്കിയപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം റഷീദലിയുടെ മാതാവും രണ്ട് സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. മഞ്ചേരി ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വെട്ടം പുതുച്ചിറ ജുമാമസ്ജിദില്‍ ഖബറടക്കി.
തിരൂര്‍ വെട്ടത്തെ വടക്കേപീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകളാണ് സഫ്വ. സഹോദരങ്ങള്‍: തസ്ലീം, മന്‍സൂര്‍, മുഹ്‌സിന്‍.
മര്‍സീഹ അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ 1056

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍