കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് ഹൈക്കോടതി സ്‌റ്റേ


കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം പുനസ്ഥാപിച്ച് വിചാരണ നടത്തണം എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമായ സംഭവം വാഹനാപകടം മാത്രമായി വിചാരണ ചെയ്ത് മുന്നോട്ട് പോകാം എന്നായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്. എന്നാല്‍ കേസില്‍ വ്യക്തമായ തെളിവുണ്ടെന്നും, ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷത്തിന്റെ പല ഘട്ടത്തിലും സഹകരിച്ചിരുന്നില്ലെന്നും ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം നിലനിര്‍ത്തി വിചാരണ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കീഴ്‌കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അത് പരിഗണിച്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് കീഴ്‌ക്കോടതി ഉത്തരവിന് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.