ബത്തേരി നഗരത്തിൽ ഇറങ്ങിയ കാട്ടാന വ്യാപക നഷ്ടം


കൽപറ്റ: വയനാട് ബത്തേരി നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്‍റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരിക്കുകളേറ്റ് ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.

തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. പി എം 2എന്ന് പറയുന്ന മോഴയാനയാണിതെന്ന് പറയുന്നു. ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്നയാന 50 ലധികം വീടുകളും തകർത്തിരുന്നു.കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍