പതിനേഴുകാരനുമായി നാടുവിട്ട വീട്ടമ്മ കന്യാകുമാരിയിൽ പോക്സോ കേസിൽ അറസ്റ്റിൽ
വിരുദുനഗർ: പതിനേഴുകാരനുമായി നാടുവിട്ട വീട്ടമ്മ കന്യാകുമാരിയിൽ പോക്സോ കേസിൽ അറസ്റ്റിലായി. രാജപാളയത്തിനടുത്ത് സെയ്തൂരിൽനിന്നാണ് 17 വയസുള്ള ആൺകുട്ടിയുമായി 33കാരിയായ വീട്ടമ്മ നാടുവിട്ടത്. ആൺകുട്ടിയുടെ പിതാവ് സെയ്തൂർ പൊലീസിന് നൽകിയ പരാതിയിലാണ് ഇരുവരെയും കന്യാകുമാരിയിൽനിന്ന് കണ്ടെത്തിയത്.
സെയ്തൂരിലെ ഒരു കട്ടക്കമ്പനിയിലെ തൊഴിലാളികളായിരുന്നു ആൺകുട്ടിയും വീട്ടമ്മയും. വിവാഹിതയും അഞ്ചു വയസുള്ള കുട്ടിയുടെ മാതാവുമാണ് വീട്ടമ്മ. ഇക്കഴിഞ്ഞ ജനുവരി 19 മുതൽ ആൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആൺകുട്ടിയുടെ പിതാവ് സെയ്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് ആൺകുട്ടിക്കൊപ്പം ജോലി ചെയ്യുന്ന യുവതിയെയും കാണാനില്ലെന്ന് വ്യക്തമായത്. യുവതിയുടെ ഭർത്താവും പൊലീസിൽ പരാതി നൽകി.
തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും കന്യാകുമാരിയിലെ ഒരു ലോഡ്ജിൽനിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കന്യാകുമാരിയിലെ ലോഡ്ജിൽ റെയ്ഡ് നടത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മ ആൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ വീട്ടമ്മയ്ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തു. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിനും ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍