65-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണംതട്ടി; യുവതികൂടി അറസ്റ്റിൽ.
പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ യുവതി അറസ്റ്റിൽ. താഴേക്കോട് മേലേകാപ്പുപറമ്പ് പൂതംകോടൻ സബാനത്തിനെ(37)യാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്ചെയ്തു. യുവതിയും മറ്റ് അഞ്ചുപേരും ചേർന്ന് തന്റെ കൈയിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തതായി ആലിപ്പറമ്പ് സ്വദേശിയാണു പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പരാതി. മാർച്ച് 18-ന് രാത്രിയായിരുന്നു സംഭവം.
യുവതിയുടെ വീട്ടിലെത്തിയപ്പോൾ അഞ്ചുപേരടങ്ങുന്ന സംഘമെത്തി ഭീഷണിപ്പെടുത്തി വീഡിയോയും ഫോട്ടോയും മൊബൈൽഫോണിൽ പകർത്തി. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. കേസിൽ ആലിപ്പറമ്പ് വട്ടപ്പറമ്പിൽ പീറാലി ഷബീറലി (36), താഴേക്കോട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ് (22) എന്നിവരെ കഴിഞ്ഞദിവസം റിമാൻഡ്ചെയ്തിരുന്നു.
അതേസമയം അറസ്റ്റിലായ യുവതി അറുപത്തഞ്ചുകാരനെതിരേ നേരത്തേ പരാതി നൽകിയിരുന്നു. മാർച്ച് 17-ന് രാത്രി തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്.
