മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; കര്‍ഷക കോണ്‍ഗ്രസ്

കോഴിക്കോട്: വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കാട്ടുപോത്തിന്റെ അക്രമണത്തില്‍ ഗുരുതര പരുക്ക് പറ്റിയ കട്ടിപ്പാറ അമരാട് അരീക്കരക്കണ്ടി റിജേഷിന് അടിയന്തര ധനസഹായം നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ഹബീബ് തമ്പി യോഗം ഉദ്ഘാടനം ചെയ്തു.

വനത്തിനകത്ത് നില്‍ക്കേണ്ട വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആക്രമണം നടത്തുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്. വന്യമൃഗശല്യം മനുഷ്യജീവനും കൃഷിക്കും ഭീഷണിയായി തുടര്‍ന്നിട്ടും അത് പ്രതിരോധിക്കാന്‍ വനം വകുപ്പും സര്‍ക്കാരും വിമുഖത കാണിക്കുകയാണ്. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങി കര്‍ഷകരെ അക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ* *ജൂണ്‍ 6ന് വൈകീട്ട് 6 മണിക്ക് 13 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനും ജൂണ്‍ 16ന് രാവിലെ 10ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലയിലെ കര്‍ഷകരെ നിയമപരമായി സഹായിക്കുന്നതിന് വേണ്ടി ലോയേഴ്‌സ് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് 'കര്‍ഷകരോടൊപ്പം' എന്ന പേരില്‍ ലീഗല്‍ സെല്‍ രൂപീകരിക്കാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. മാത്യു ദേവഗിരി, ഐപ്പ് വടക്കേത്തടം, വി.ടി. തോമസ്,  എന്‍.പി. വിജയന്‍, അഡ്വ. മാത്യു കട്ടിക്കാന, ജോസ് കാരിവേലി, ജോസഫ് ഇലഞ്ഞിക്കല്‍, രാജശേഖരന്‍, പി.എം. രാജന്‍ ബാബു, സി.എം. സദാശിവന്‍,  വേണുഗോപാലന്‍ നായര്‍, ടി.പി. നാരായണന്‍, മാലായില്‍ ശ്രീനിവാസന്‍, ബാലകൃഷ്ണന്‍ വാളങ്കല്‍, മനോജ് വാഴേപറമ്പില്‍, അനന്തന്‍ കുനിയില്‍, പ്രൊഫ. ശശീന്ദ്രന്‍, സോജന്‍ ആലക്കല്‍, സുബ്രഹ്മണ്യന്‍ കൂടത്തായി, ശ്രീധരന്‍ കല്‍പ്പത്തൂര്‍, പി.കെ.സി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കോരങ്കോട്ട് മൊയ്തു സ്വാഗതവും പി.ടി. സന്തോഷ് നന്ദിയും പറഞ്ഞു.*