പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു; പിതാവും ബന്ധുവും അറസ്റ്റിൽ
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പിതാവും ബന്ധുവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. അഞ്ച്, ഏഴ് വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ആഴ്ചകളായി മര്‍ദ്ദനമേറ്റത്. സംഭവത്തിൽ കുട്ടികളുടെ പിതാവിനേയും സഹോദരി ഭർത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമിലാണ് സംഭവം.
കുട്ടികള്‍ പഠിക്കാത്തതിനാലാണ് ക്രൂരമായ ശിക്ഷ നൽകിയതെന്ന് പ്രതികൾ മൊഴി നൽകി. മദ്യപിച്ചെത്തിയ ശേഷമാണ് അച്ഛനും ബന്ധുവും കുട്ടികളെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളും മതാപിതാക്കളും പിതാവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ജോലിക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് സഹോദരിയുടെ വീട്ടില്‍ താമസിക്കുന്നത്. ഇവിടെവെച്ചാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും കുട്ടികളുടെ ഉറക്കെയുള്ള കരച്ചിലും മുതിര്‍ന്നവരുടെ ഉച്ചത്തിലുള്ള ശബ്ദവും കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ആശവര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സത്യാവസ്ഥ അന്വേഷിച്ചറിയുന്നതിനായി ആശാവര്‍ക്കറും ആരോഗ്യ പ്രവര്‍ത്തകരും കുട്ടികളുള്ള വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികളുടെയും ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. ഏഴു വയസായ കുട്ടിയുടെ ദേഹത്ത് 14 ചതവും മുറിവുകളുമാണ് കണ്ടെത്തിയത്. അഞ്ചുവയസുകാരിയുടെ ദേഹത്ത് 10ത്തോളം മുറിവുകളും ചതവുകളുമുണ്ടായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും. നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ എസ്ഐ ടി എസ് ജയകൃഷ്ണനും സംഘവും സംഭവസ്ഥലത്തെത്തി. പിതാവിനേയും ബന്ധുവിനേയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ വിശദമാക്കി. അതേസമയം കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍