ബലി പെരുന്നാളിന് രണ്ട് ദിവസം അവധി; മന്ത്രിസഭാ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ബലിപെരുന്നാളിന് ഒരു ദിവസം കൂടി അവധിയുണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. പെരുന്നാളിന്നാളിന് 28 നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  എന്നാല്‍ 28 നു പുറമേ 29 നു കൂടി അവധി വേണമെന്നാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 

ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കുട്ടികളുമായി നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്കും രണ്ടു ദിവസത്തെ അവധി സഹായകരമാകുമെന്നും കാന്തപുരം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസത്തെ അവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ അഭിപ്രായം.

തുടര്‍ന്നാണ് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.  അവധി 29 ലേക്ക് പരിമിതപ്പെടുത്തണമോ, രണ്ടു ദിവസം നല്‍കണമോയെന്നതില്‍ മന്ത്രിസഭ ഇന്ന്  തീരുമാനമെടുക്കും. വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കിയേക്കുമെന്നാണ് സൂചന.

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന് 
 
സംസ്ഥാനത്ത് ബലി പെരുന്നാള്‍ ജൂണ്‍ 29 ന്. അറബിമാസം ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍ ആഘോഷിക്കുക. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

അതേസമയം സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 27ന് ചൊവ്വാഴ്ചയും ബലിപെരുന്നാള്‍ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.


ബലി പെരുന്നാള്‍

സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും ഓര്‍മകളുണര്‍ത്തുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുളള വിശ്വാസികള്‍. ഈദ് അല്‍ അസ്ഹാ എന്നാണ് അറബിയില്‍ ഈ ആഘോഷത്തെ പറയുന്നത്. ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ്  ഈ ആഘോഷം.

പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. പിന്നീട് ജനിച്ച പുത്രനായ ഇസ്മായില്‍നെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ബലികൊടുക്കാന്‍ തീരുമാനിക്കുന്നു. ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു. ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ്  ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യബലി ദൈവഹിതമല്ലെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.